Friday, July 1, 2016

വിശുദ്ധ തോമസ് അക്വിനസ്

വി. തോമസ് അക്വിനസ്
വി. തോമസ് അക്വിനസ്

‘വാനവസഹജനായ വേദപാരംഗതന്,’ ‘വിശുദ്ധരില് വെച്ച് വിജ്ഞന്, വിജ്ഞരില് വെച്ച് വിശുദ്ധന്,’ ‘കത്തോലിക്കാ കലാശാലകളുടെ മധ്യസ്ഥന്,’ ‘വിനയമൂര്ത്തി’ എന്നിങ്ങനെ അപരനാമങ്ങള് സിദ്ധിച്ചിട്ടുള്ള വി. തോമസ് അക്വിനസ് ഇറ്റലിയില് നേപ്പിള്സിനടുത്ത് റോകാസേക്കാ എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ലാന്റഫ് അക്വിനോയിലെ പ്രഭുവും മാതാവ് തെയാഡോറാ ഒരു പ്രഭ്വിയുമായിരുന്നു. പല രാജകുടുംബാംഗങ്ങളോടും അവര്ക്കു ബന്ധമുണ്ടായിരുന്നു. അഞ്ചു വയസ്സില് ബെനഡിക്ടന് സന്യാസികളുടെ കീഴില് മോന്തകസീനോയില് തോമസ് വിദ്യാഭ്യാസം ആരംഭിച്ചു. 11ാമത്തെ വയസ്സില് നേപ്പിള്സ് സര്വ്വകലാശാലയിലേയ്ക്ക് അയക്കപ്പെട്ടു. 1241നും 1243നും മദ്ധ്യേ തോമസ് ഡൊമിനിക്കന് സഭാവസ്ത്രം സ്വീകരിച്ചു. ഒരു പ്രഭു ഡൊമിനിക്കന് യാചകവേഷം സ്വീകരിച്ചത് അച്ഛനമ്മമാര്ക്ക് ഇഷ്ടപ്പെട്ടില്ല. സ്വന്തം അമ്മയുടെ പ്രേരണയില് സഹോദരന്മാര് തോമസ്സിനെ രണ്ടുകൊല്ലം ഒരു മുറിയില് അടച്ചിട്ടു. കാരാഗൃഹവാസം തോമസ്സിന്റെ നിശ്ചയത്തിന് വ്യത്യാസം വരുത്തിയില്ല. അങ്ങനെ ഡൊമിനിക്കന് സഭയില് ചേര്ന്ന തോമസ് തന്റെ ഗുരുഭൂതന് ആല്ബര്ട്ടിനോടുകൂടെ 1245ല് പാരീസിലേയ്ക്കും 1248ല് കൊളോണിലേക്കും പോവുകയും ചെയ്തു. 1250ല് വൈദികനായ തോമസ്സ് ദൈവശാസ്ത്രത്തില് ഡോക്ടര് ബിരുദം എടുത്തു. വി. കുര്ബാനയെപ്പറ്റി താനെഴുതിയ ഗ്രന്ഥം പ്രസിദ്ധീകരണാര്ഹമാണോ എന്ന് സംശയിച്ചു സക്രാരിയുടെ അടുക്കലെത്തിയപ്പോള് ‘തോമാ നീ എന്നെപ്പറ്റി നന്നായി എഴുതിയിരിക്കുന്നു എന്ന ഈശോയുടെ അംഗീകാര വാക്കുകള് അദ്ദേഹം ശ്രവിച്ചു. വി. കുര്ബാനയുടെ സ്തുതിക്കായുള്ള അദ്ദേഹത്തിന്റെ ഗാനങ്ങള് വി. കുര്ബാനയോടുള്ള അദ്ദേഹത്തിന്റെ ഭക്തിക്ക് സാക്ഷ്യമാണ്. നേപ്പിള്സില് വെച്ച് കുരിശുരൂപത്തില് നിന്ന് ഒരു സ്വരം കേട്ടു. ‘‘തോമാ എന്നെപ്പറ്റി നീ നന്നായി എഴുതിയിരിക്കുന്നു. പകരം എന്തുവേണം?” ‘‘കര്ത്താവേ അങ്ങയെ ഒഴികെ വേറെയൊന്നും എനിക്കുവേണ്ടാ.” 1274ല് ലിയോണ്സിലെ സൂനഹദോസില് പങ്കെടുക്കാന് പോകുംവഴി ഫെസാനോവില് സിസ്റ്റേഴ്സിയന് സന്യാസികളുടെ ആശ്രമത്തില് വെച്ച് അദ്ദേഹം ദിവംഗതനായി തിരുപാഥേയം എത്തിയപ്പോള് അദ്ദേഹം ഇങ്ങനെ പറഞ്ഞു ‘‘സത്യദൈവവും സത്യമനുഷ്യനും ദൈവസുതനും കന്യകാമറിയത്തിന്റെ പുത്രനുമായ യേശുക്രിസ്തു ഈ കൂദാശയിലുണ്ടെന്ന് ഞാന് വിശ്വസിക്കുന്നു. ഈ കൂദാശയെയാ മറ്റു കാര്യങ്ങളെപ്പറ്റിയോ വല്ല അബദ്ധവും ഞാന് എഴുതിപ്പിടിപ്പിച്ചിട്ടുണ്ടെങ്കില് സമസ്തവും പരിശുദ്ധ റോമാസഭയുടെ തീരുമാനത്തിനും സുബുദ്ധീകരണത്തിനുമായി ഞാന് സമര്പ്പിക്കുന്നു. സഭയോടുള്ള അനുസരണയില് ഈ ജീവതത്തോട് ഞാന് വിട വാങ്ങുന്നു.” വി. തോമസ്സിന് വി. കുര്ബാനയോടുണ്ടായിരുന്ന ഭക്തിയും തിരുസ്സഭയോടുള്ള ബഹുമാനാദരവും അസാധാരണമായ എളിമയും നമുക്ക് കണ്ടുപഠിക്കാം.

0 അഭിപ്രായ(ങ്ങള്‍):

Post a Comment