Friday, July 1, 2016

വിശുദ്ധ കൊച്ചുത്രേസ്യ

വിശുദ്ധ കൊച്ചുത്രേസ്യ
 
വിശുദ്ധ കൊച്ചുത്രേസ്യ
വിശുദ്ധ കൊച്ചു ത്രേസ്യയെ 'മാലാഖയെപ്പോൽ പരിശുദ്ധയായ കന്യക' എന്ന വിശേഷണത്തോട് കൂടിയാണ് സഭ ആദരിക്കുന്നത്. കർമ്മല സഭക്ക് നവജീവൻ പ്രദാനം ചെയ്ത വിശുദ്ധ കൊച്ചുത്രേസ്യ ബുദ്ധിയും അറിവും ഉള്ള സ്ത്രീകളിൽ പ്രഥമസ്ഥാനീയയാണ്. നിഗൂഡ ദൈവശാസ്ത്രത്തിന്റെ വൈദ്യൻ' എന്ന പേരിലാണ് വിശുദ്ധ അറിയപ്പെടുന്നത്.
 
പോൾ അഞ്ചാമൻ മാർപാപ്പക്ക് അയച്ച റിപ്പോർട്ടിൽ റോമൻ അപ്പോസ്തോലിക നീതിപീഠം വിശുദ്ധയെ പറ്റി പറയുന്നത്. "ആദ്ധ്യാത്മിക ജീവിതത്തിന്റെ ഒരു ഗുരുനാഥ എന്ന നിലക്കാണ് ദൈവം കൊച്ചുത്രേസ്യയെ നമുക്ക് തന്നിട്ടുള്ളത്. പരിശുദ്ധ പിതാക്കന്മാരാൽ നമുക്ക് അറിവായിട്ടുള്ളതും ക്രമരഹിതവും അവ്യക്തവും ആയ നിഗൂഡമായ ആന്തരിക ജീവിതത്തിന്റെ രഹസ്യങ്ങൾ ക്രമവും വ്യക്തവുമാക്കിയത് വിശുദ്ധയാണ്. അവളുടെ രചനകളെല്ലാം തന്നെ ആധ്യാത്മിക നിഗൂഡതയുടെ ഇതിഹാസങ്ങളാണ്. ഫ്രാൻസിസ് ഡി സേൽസ്, അൽഫോണ്‍സസ് ലിഗോറി തുടങ്ങിയ പിൽക്കാല ആചാര്യന്മാർ എല്ലാവരും തന്നെ വിശുദ്ധയുടെ അദ്ധ്യാത്മദര്‍ശന രീതിയെ അംഗീകരിച്ചിട്ടുണ്ട്. ആദ്ധ്യാത്മികതയും സാമൂഹിക ദൈവ ഭക്തിയും ഇടകലർത്തികൊണ്ടുള്ള വിശുദ്ധയുടെ അദ്ധ്യാത്മദര്‍ശനം പതിനാറാം നൂറ്റാണ്ടിനും അതിനു ശേഷമുള്ള നൂറ്റാണ്ടുകളുടെയും ആത്മീയതയുടെ പ്രതിഫലനമാണ്"
 ക്രിസ്തുവിനു ശേഷം 1515-ൽ സ്പെയിനിലെ ആവില എന്ന സ്ഥലത്താണ് വിശുദ്ധ കൊച്ചുത്രേസ്യ ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സിൽ യേശുവിന് വേണ്ടി മരിക്കുന്നതിനായി അവൾ ആഫ്രിക്കയിലേക്ക് പോയെങ്കിലും, അവളെ അവളുടെ അമ്മാവൻ തിരികെ കൊണ്ട് വന്നു. അവളുടെ 12-മത്തെ വയസ്സിൽ തന്റെ അമ്മയുടെ മരണത്തോടെ മാതൃതുല്യമായി തന്നെ കാത്ത് സൂക്ഷിക്കുന്നതിനായി അവൾ പരിശുദ്ധ മറിയത്തോട് നിരന്തരം അപേക്ഷിച്ചു കൊണ്ടിരുന്നു.

1533-ൽ കർമ്മല സഭയിലെ അംഗമായി ചേർന്നു. ഏതാണ്ട് പതിനെട്ട് വർഷത്തോളം ശാരീരിക വേദനയും അധ്യാത്മിക ബുദ്ധിമുട്ടുകളും അവളെ അലട്ടികൊണ്ടിരുന്നു. ദൈവീക പ്രചോദനത്താൽ പിയൂസ് നാലാമൻ മാർപാപ്പായുടെ അനുവാദത്തോടെ അവൾ കർമ്മല സഭയെ നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. കഠിനമായ എതിർപ്പുകളും നിരന്തര ബുദ്ധിമുട്ടുകളും തരണം ചെയ്ത വിശുദ്ധ ഏതാണ്ട് 32-ഓളം പുതിയ മഠങ്ങൾ സ്ഥാപിച്ചു.
ദൈവത്തോടൊപ്പമുള്ള വിശുദ്ധയുടെ നിഗൂഡ ഐക്യത്തിൽ നിന്നുമുള്ള ആന്തരികവും ബാഹ്യവുമായ വെളിപ്പെടലുകൾ ശരിക്കും അതിശയിപ്പിക്കുന്നതാണ്, പ്രത്യകിച്ചും അവളുടെ ജീവിതത്തിന്റെ അവസാന ദശാബ്ദത്തിൽ. അവളുടെ ഹൃദയം മാലാഖയുടെ കുന്തത്താൽ മുറിവേൽപ്പിക്കപ്പെട്ട (transverberatio cordis) സംഭവത്തോടെ ഈ ദൈവ കൃപകൾ പരിസമാപ്തിയിലെത്തി. ഈ സംഭവത്തെ അനുസ്മരിക്കുന്നതിന് കർമ്മല സഭ ആഗസ്റ്റ്‌ 27 ഒരു പ്രത്യേക തിരുനാളായി കൊണ്ടാടുന്നു.
      ഈശോയുടെ വളര്‍ത്തച്ഛനായ ഔസേപ്പിതാവിനോട്‌ ഒരു പ്രത്യേക ഭക്തിയും അവൾക്കുണ്ടായിരുന്നു. വിശുദ്ധയുടെ പ്രവർത്തനങ്ങൾ വഴിയാണ് ഔസേപ്പിതാവിനോടുള്ള ആദരവ് സഭയിൽ വളർന്നത്. "ദൈവേ, ഞാൻ തിരുസഭയുടെ ഒരു മകളാണ്" എന്ന് ഉച്ചരിച്ചുകൊണ്ടാണു അവൾ മരിച്ചത്. സ്പെയിനിലെ അൽബായിലുള്ള കർമ്മല പള്ളിയുടെ അൾത്താരയിലെ ഉന്നത പീഠത്തിൽ ആണ് അവളുടെ വിശുദ്ധ ശരീരം അടക്കം ചെയ്തത്. ഈ അൾത്താരയുടെ ഒരു വശത്തായി വിശിഷ്ഠ പേടകത്തിൽ നിഗൂഡ മുറിവോടുകൂടിയ വിശുദ്ധയുടെ ഹൃദയവും സൂക്ഷിച്ചിട്ടുണ്ട്.
 
പ്രസിദ്ധമായ ഈ വരികൾ വിശുദ്ധയാൽ എഴുതപ്പെട്ടതാണ് :-
 
നിന്നെ ഒന്നും ഭയപ്പെടുത്താതിരിക്കട്ടെ
ഒന്നും തന്നെ നിന്നെ നിരാശപ്പെടുത്താതിരിക്കട്ടെ
എല്ലാം ക്ഷണികമാണ്
ദൈവം മാത്രം എന്നും നിലനിൽക്കുന്നു
ക്ഷമ എല്ലാം നേടുന്നു
ദൈവത്തെ സ്വന്തമാക്കിയവൻ
ഒന്നിനും കുറവനുഭവിക്കുകയില്ല
ദൈവം മാത്രമാണ് എല്ലാത്തിനും തൃപ്തി വരുത്തുന്നവൻ.
 ---------------------------------------------------------------------------------------------------------
സാധാരണകാര്യങ്ങൾ വിശ്വസ്തതയോടും അസാധാരണത്വത്തോടും, എളിമയിലും സമ്പൂർണ്ണ ദൈവാശ്രയബോധത്തിലും ശിശുതുല്യമായ നിഷ്‌കളങ്കതയോടും ചെയ്താൽ വിശുദ്ധരാകാമെന്നു തെളിയിച്ച ആധുനികലോകത്തിന്റെ വിശുദ്ധയാണു വി.കൊച്ചുത്രേസ്യാ. ചെറിയകാര്യങ്ങൾ വലിയവിശ്വസ്തതയോടും സ്‌നേഹത്തോടും ചെയ്യുന്നതാണു വിശുദ്ധിയെന്ന്, ആധുനികലോകത്തിന്റെ ഏറ്റം വലിയ വിശുദ്ധ ലോകത്തെ പഠിപ്പിച്ചു. അവളുടെ വിശുദ്ധിയുടെ പ്രാഥമിക വിദ്യാലയം അവളുടെ കുടുംബവും പ്രഥമാധ്യാപകർ സ്വന്തം മാതാപിതാക്കളും തന്നെയായിരുന്നു. ഭൂമിയിൽ വിലമതിക്കപ്പെടുന്നതിനെക്കാൾ സ്വർഗ്ഗത്തിൽ വിലമതിക്കപ്പെടുന്ന ഒരു പിതാവിനെ എനിക്ക് എന്റെ സ്വർഗ്ഗപിതാവുതന്നുവെന്നു കൊച്ചുത്രേസ്യാതന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. 2015 ഒക്‌ടോബർ 18നു ഭൂമിയിലെ സഭ ഈ സത്യം അംഗീകരിക്കുകയും ചെയ്തു.
ളൂയി മാർട്ടിനെക്കുറിച്ചു ഭാര്യ സെലി ഗ്വെരിൻ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: അദ്ദേഹം എന്നെ നന്നായി മനസ്സിലാക്കി.. ദുഃഖങ്ങളിലും വേദനകളിലും ആശ്വസിപ്പിച്ചു.ഞങ്ങളുടെ സ്‌നേഹം അനുദിനം വർദ്ധിച്ചുവന്നു. മാതാപിതാക്കളുടെ പരസ്പരംമനസ്സിലാക്കൽ, ആശ്വസിപ്പിക്കൽ, ആഴമേറിയ സ്‌നേഹം ഇവ മക്കളുടെ സ്വഭാവസംസൃതിക്കും കുടുംബത്തിന്റെ ഭദ്രതയ്ക്കും അത്യന്താപേക്ഷിതമാണ്. ധാരണയില്ലായ്മയും കരുതലില്ലായ്മയും കുടുംബത്തിൽ ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. പരസ്പരധാരണയിൽ, തമ്മിൽത്തമ്മിലും മക്കളുമായും ധാരണയിലും കരുതലിലും ജീവിക്കാനുള്ള കൃപയ്ക്കായി മാതാപിതാക്കൾ ധാരാളമായി പ്രാർത്ഥിക്കുകയും മക്കളെക്കൊണ്ടു പ്രാർത്ഥിപ്പിക്കുകയും ചെയ്താൽ കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനില്ക്കും. ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒന്നിച്ചു നിലനില്ക്കും. പ്രാർത്ഥനാജീവിതത്തിൽ വി.കൊച്ചുത്രേസ്യായ്ക്ക് ഏറ്റവും നല്ല മാതൃക അവളുടെ മാതാപിതാക്കൾ തന്നെയായിരുന്നു. ശ്രദ്ധേയമായ ഏതാനും വാക്കുകൾ മാതാപിതാക്കളെക്കുറിച്ചു വിശുദ്ധ കോറിയിട്ടിട്ടുണ്ട്: വേണ്ടസമയത്തു തിരുത്തലുകൾതന്ന് എന്നെ വളർത്താൻ അധികാരവും ആർജ്ജവവുമുള്ളവരായിരുന്നു എന്റെ മാതാപിതാക്കൾ. പുണ്യമില്ലാത്ത മാതാപിതാക്കളായിരുന്നു എന്നെ വളർത്തിയിരുന്നതെങ്കിൽ, തൊട്ടാവാടി സ്വഭാവക്കാരിയായിരുന്ന ഞാൻ, പരാജയപ്പെടുമായിരുന്നെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇന്നു മാതാപിതാക്കൾ മക്കൾക്കു തിരുത്തലുകൾ കൊടുക്കുന്നതിലും തെറ്റു ചെയ്താൽ അർഹമായ ശിക്ഷ കൊടുക്കുന്നതിലും ഏറെ വിമുഖരാണ്. ഇവിടെ നഷ്ടമാകുന്നതു കുട്ടികളുടെ സ്വഭാവരൂപവത്ക്കരണമാണ്. പുണ്യപൂർണ്ണതയുള്ള മാതാപിതാക്കൾക്ക് മക്കളെ ശാസിക്കാനും, അത്യാവശ്യമുള്ളപ്പോൾ ശിക്ഷിക്കാനും ബുദ്ധിമുട്ടു വരുകയില്ല. അനുസരണ അഭ്യസിച്ചിട്ടുള്ളവർക്ക് അനുസരിപ്പിക്കാൻ എളുപ്പമാണ്. ധാർമ്മികതയുള്ളവർക്കു മക്കളെ ധാർമ്മികതയിൽ വളർത്താനാവും. എല്ലാ മാതാപിതാക്കൾക്കും വി.ളൂയി മാർട്ടിനും സെലിഗ്വെരിനും വലിയ മാതൃകകളാണ്; ഒപ്പം ശരിക്കൊരു വെല്ലുവിളിയും. തന്റെ ചുറ്റും സന്മാതൃകകൾ മാത്രം സദാ കണ്ടുകൊണ്ടിരുന്നതാനാൽ അവയെ അനുകരിക്കാൻ നൈസ്സർഗ്ഗികമായ ഒരു വാസന തന്നിലുണ്ടായിരുന്നുവെന്നു വി.കൊച്ചുത്രേസ്യാ വ്യക്തമാക്കിയിട്ടുണ്ട്.
തിരുകുടുംബത്തെ അനുസ്മരിപ്പിക്കുന്ന ഒരു കുടുംബമാണു വി.കൊച്ചുത്രേസ്യായുടേതെന്നു നിസ്സംശയം നമുക്കു പറയാം. മാതാപിതാക്കൾ ഒരേ ദിവസം വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുക, സഭയുടെ ചരിത്രത്തിൽ, ഇത് ആദ്യമായാണ്. ഒരു വലിയ സാധ്യതയാണ് ഈ കുടുംബം ലോകത്തിനു വെളിപ്പെടുത്തുക-മാതാപിതാക്കളും മക്കളും ഒരുപോലെ വിശുദ്ധരാകുക. ദൈവികമൂല്യങ്ങൾക്കും ധാർമ്മികമൂല്യങ്ങൾക്കും വലിയ വില കൊടുത്തവരാണ് അവരെല്ലാവരും. എത്ര തിരക്കിനിടയിലും എല്ലാവരും രാവിലെ 5.30നുള്ള ദിവ്യബലിയിൽ നിഷ്ഠയോടെ സംബന്ധിച്ചിരുന്നു. രാവിലെയും വൈകിട്ടുമുള്ള കുടുംബപ്രാർത്ഥനയുടെ കാര്യവും അങ്ങനെതന്നെ. മാതാപിതാക്കൾ പ്രവൃത്തിയിലൂടെ അഭ്യസിച്ച പുണ്യങ്ങൾ അഭ്യസനത്തിനായി മക്കൾക്കു പറഞ്ഞുകൊടുത്തപ്പോൾ, മക്കൾക്ക് അവ ഉൾക്കൊള്ളാനും അഭ്യസിക്കാനും എളുപ്പമായി. വിശുദ്ധരായ ഈ മാതാപിതാക്കൾ തങ്ങളുടെ മക്കളെ ദൈവം എന്ന വാക്ക് ഉച്ചരിക്കാനാണ് ആദ്യമായി പഠിപ്പിച്ചത്.
വൻകാര്യങ്ങൾ ചെയ്തതിലൂടെയല്ല, മറിച്ച്, ദൈവം ദാനമായി നല്കിയ മക്കളെ വിശുദ്ധിയിൽ വളർത്തിയതിലൂടെ വിശുദ്ധരായവരാണു വി.കൊച്ചുത്രേസ്യായുടെ മാതാപിതാക്കൾ. അവർ വിശുദ്ധരായിത്തീർന്നത് വർത്തമാനകാലത്തിന്റെ നിരവധിയായ പ്രശ്‌നങ്ങൾക്കു സ്വർഗ്ഗം നല്കുന്ന ഉത്തരമാണ്. ഈ കാലഘട്ടത്തിൽ, കുടുംബങ്ങൾ ഏറെ പ്രതിസന്ധികളിലൂടെയാണു കടന്നുപോകുക. തകർച്ചയുടെ വക്കിലെത്തിയിരിക്കുന്ന കുടുംബങ്ങൾ നിരവധിയാണ്; സമ്പൂർണ്ണമായി തകർന്ന കുടുംബങ്ങളും സുലഭംതന്നെ. മാർട്ടിൻ ദമ്പതികൾ ചെയ്ത ഏറ്റം പ്രധാനകാര്യം മക്കളെ ദൈവോന്മുഖരായി വളർത്തുകയും ദൈവികപദ്ധതികൾക്ക് അവരെ സസന്തോഷം വിട്ടു നല്കുകയും ചെയ്തു എന്നതാണ്.
ഒമ്പതുമക്കളിൽ നാലുപേർ ചെറുപ്പത്തിൽത്തന്നെ നിത്യസൗഭാഗ്യത്തിനു വിളിക്കപ്പെട്ടു. ബാക്കി അഞ്ചുപേരും സമർപ്പിതജീവിതം സമാശ്ലേഷിച്ചു. ആ മാതാപിതാക്കൾ ആർക്കും തടസ്സമായി നിന്നില്ല. ഈ ദമ്പതികൾ മക്കളെക്കുറിച്ചു കണ്ടിരുന്ന സ്വപ്നം അവർ വിശുദ്ധരായിത്തീരണമെന്നതായിരുന്നു. ആ സ്വപ്നത്തെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു അവരുടെ ജീവിതം. മക്കളെക്കുറിച്ചു മാതാപിതാക്കൾക്കു സ്വപ്നങ്ങളുണ്ടാകണം. പക്ഷേ, അവരുടെ നിത്യജീവനായിരിക്കണം മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നം. ഇന്നു പല മാതാപിതാക്കളും മക്കൾക്ക് ആത്മീയതയുടെ പാഠങ്ങൾ പകർന്നുകൊടുക്കാൻ മറന്നുപോകുന്നു. വിശ്വാസത്തിനും ഈശ്വരചിന്തയ്ക്കും എപ്പോഴും ഒന്നാം സ്ഥാനം നല്കണം. അവയാണ് ഒന്നാംസ്ഥാനത്തു നില്‌ക്കേണ്ടത് എന്ന ബോധ്യം മക്കളിൽ ഉളവാക്കുകയും വേണം. ജീവിതത്തിൽ ഏതു തുറകളിലും പ്രവർത്തിക്കാം. എന്നാൽ അതിന്റെ പ്രാഥമികലക്ഷ്യം ഒരിക്കലും വിസ്മരിക്കരുത്, വിസ്മരിക്കാൻ ഇടവരുത്തുകയും ചെയ്യരുത്.
മൺമറഞ്ഞുപോയ പലസംസ്‌ക്കാരങ്ങളെയുംപറ്റി പഠിക്കുമ്പോൾ, തകർച്ചയുടെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുക കുടുംബങ്ങളുടെ തകർച്ചയാണ്. മൂല്യശോഷണം ആദ്യം സമൂഹത്തെയായിരിക്കും ബാധിക്കുക. പക്ഷെ, അതിവേഗം അതു കുടുംബങ്ങളിലെത്തും. മക്കളെ ദൈവോന്മുഖരും മനുഷ്യസ്‌നേഹികളുമാക്കികൊണ്ടുവരണമെങ്കിൽ, മാതാപിതാക്കളിൽ അത്തരം പുണ്യങ്ങൾ സമൃദ്ധമായി ഉണ്ടാകണം. മാതാപിതാക്കളുടെ വാക്കുകളല്ല പ്രവൃത്തികളാണ് പുതിയ തലമുറയെ കൂടുതൽ സ്വാധീനിക്കുക. മക്കൾക്കു നന്മയുടെ വഴികൾ പരിചയപ്പെടുത്തിക്കൊടുക്കുമ്പോൾ, മാതാപിതാക്കൾ സഭയിലൂടെ സ്വർഗ്ഗകവാടത്തിലേക്ക് അടുക്കും.
മാർട്ടിൻ ദമ്പതികൾ ദൈവകരങ്ങളിൽനിന്നു പങ്കാളിയെ, ആയിരിക്കുന്ന അവസ്ഥയിൽ (അവർ വിശുദ്ധരായിരുന്നുവെന്ന കാര്യം വിസ്മരിക്കുന്നില്ല) സ്വീകരിച്ചു. പങ്കുവയ്ക്കൽ, ഒരുമിച്ചുള്ള പ്രാർത്ഥന, കൗദാശികജീവിതം, അനുദിനദിവ്യബലി ഇവയൊക്കെ അവരുടെ മക്കൾക്ക് ഏറെ സന്തോഷവും സുരക്ഷിതത്വവും ആത്മധൈര്യവും ആദ്ധ്യാത്മികവളർച്ചയും നല്കി. കുടുംബങ്ങളെ ശക്തിപ്പെടുത്തുന്ന ജപമാല അവർക്കു കുടുംബത്തിലെ കുർബാന, അൾത്താരയിലെ ബലിയുടെ തുടർച്ചയായിരുന്നു. തങ്ങളുടെ കുഞ്ഞുങ്ങളെ എപ്രകാരം വളർത്തണമെന്നും ദൈവം അവർക്കു ബോധ്യപ്പെടുത്തിക്കൊടുത്തുവോ, അതുപോലെ മാർട്ടിൻ ദമ്പതികൾ അവരെ വളർത്തി. ഫലമോ കുടുംബാംഗങ്ങളെല്ലാവരും വിശുദ്ധരായി!

0 അഭിപ്രായ(ങ്ങള്‍):

Post a Comment