Sunday, August 28, 2016

ഡൊമിനിക് സാവിയോ

ഡൊമിനിക് സാവിയോ
ST.DOMINIC SAVIO
ഹ്രസ്വമായ ജീവിതത്തിനു ശേഷം കൗമാരപ്രായത്തിൽ മരിച്ച്, കത്തോലിക്കാസഭയിലെ വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട ഇറ്റലി സ്വദേശിയാണ് ഡൊമിനിക് സാവിയോ (ജനനം: ഏപ്രിൽ 2, 1842 – മരണം: മാർച്ച് 9, 1857).വിശുദ്ധ ജോൺ ബോസ്കോയുടെ ശിഷ്യനായിരുന്ന സാവിയോ, 14-ആം വയസ്സിൽ രോഗബാധിതനായി മരിക്കുമ്പോൾ, പുരോഹിതപദവിക്കായി പഠിക്കുകയായിരുന്നു.
സാവിയോയെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്ന ഗുരു ജോൺ ബോസ്കോ, ശിഷ്യന്റെ ഒരു ജീവചരിത്രം "ഡോമിനിക് സാവിയോയുടെ ജീവിതം" എന്ന പേരിൽ എഴുതി. ഈ കൃതിയും സാവിയോയുടെ ജീവിതത്തിന്റെ മറ്റു വിവരണങ്ങളും വിശുദ്ധപദവിയുടെ തീരുമാനത്തിൽ നിർണ്ണായകമായി. മരണസമയത്തെ പ്രായമായ 14 വയസ്സ്, കാനോനീകരണത്തിന് സാവിയോയെ അനർഹനാക്കുന്നതായി പലരും കരുതിയെങ്കിലും, അതിഹ്രസ്വമായ സാധാരണജീവിതത്തിൽ പ്രകടിപ്പിച്ച പുണ്യധീരത (heroic virtue) ആ അസാധാരണ ബഹുമതിക്ക് മതിയാകുന്നതായി ഒടുവിൽ വിലയിരുത്തപ്പെട്ടു.11-ആം വയസ്സിൽ മരിച്ച മരിയ ഗൊരെത്തിയും 15 വയസ്സിൽ മരിച്ച ലയോൺസിലെ പൊന്റിക്കസും ഉൾപ്പെടെ കൗമാരപ്രായത്തോളം മാത്രം ജീവിച്ച വിശുദ്ധർ വേറേയും ഉണ്ടെങ്കിലും,അവർക്കിടയിൽ, രക്തസാക്ഷിത്ത്വത്തിലൂടെയല്ലാതെ, സാധാരണജീവിതത്തിൽ കൈവരിച്ച പുണ്യപൂർണ്ണതയുടെ അടിസ്ഥാനത്തിൽ വിശുദ്ധപദവിയിലെത്തിയത് ഡോമിനിക് സാവിയോ മാത്രമാണ്. 1954 നവംബർ 24-ന് പീയൂസ് 12-ആം മാർപ്പാപ്പയാണ് സാവിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്

0 അഭിപ്രായ(ങ്ങള്‍):

Post a Comment