Saturday, September 3, 2016

'കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ'

  • 'കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ'
മദര്‍ തരേസ
1910 ആഗ. 27-ന് യുഗോസ്ലാവിയയിലെ സ്കോപ്യായ് പട്ടണത്തില്‍ ജനിച്ചു. ആദ്യനാമം ആഗ്നസ് ഗോണ്‍ ഹാബൊയാക്സു എന്നായിരുന്നു. പിതാവ് കെട്ടിടനിര്‍മാണ കോണ്‍ട്രാക്റ്ററായ നിക്കോളാസ് ബൊജായും മാതാവ് വെനീസുകാരിയായ ഡ്യാനാഫില്‍ ബെര്‍ണായ്യും ആണ്. ആഗ്നസ് എന്ന പദത്തിന് പരിശുദ്ധം എന്നാണര്‍ഥം. ആ പേര് അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബാല്യം മുതല്‍ സന്ന്യാസജീവിതം ആഗ്രഹിച്ചിരുന്ന ആഗ്നസില്‍നിന്നുമുണ്ടായിക്കൊണ്ടിരുന്നതും. ആദ്യകാല വിദ്യാഭ്യാസം സേക്രഡ് ഹാര്‍ട്ട് പള്ളിയിലായിരുന്നു. ആദ്യ ആത്മീയഗുരു ഫാദര്‍ സെലസ്റ്റ്വാന്‍ എക്സെം ആണ്. 1917-ല്‍ പിതാവിന്റെ മരണശേഷം കത്തോലിക്കാസഭയുടേതല്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് വിദ്യാഭ്യാസം മാറ്റിയ ഇവര്‍ക്ക് സെര്‍ബോ-ക്രൊയേഷ്യന്‍ ഭാഷയിലായിരുന്നു പഠനം തുടങ്ങേണ്ടിയിരുന്നത്. ഇടവകപ്പള്ളിയിലും വീട്ടിലുമായി പഠനവും പരിശീലനവും നടത്തിയ മദര്‍ തന്റെ മാതാവിനെ പരിശുദ്ധയെന്ന് വിശേഷിപ്പിക്കുമായിരുന്നു. അമ്മയും മകളും തമ്മില്‍ അര്‍പ്പണബോധത്തോടെയുള്ള ബന്ധമായിരുന്നു നിലവിലുണ്ടായിരുന്നത്. അവശരെയും അശരണരെയും സ്നേഹിക്കാനും ശുശ്രൂഷിക്കാനും ആദ്യം പരിശീലിപ്പിച്ചത് അമ്മയായിരുന്നുവെന്ന് മദര്‍ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.
ആഗ്നസ് ദിവസത്തില്‍ കൂടുതല്‍ സമയവും തിരുഹൃദയ ദേവാലയത്തിലെ ഗ്രന്ഥാലയത്തില്‍ത്തന്നെ കഴിച്ചുകൂട്ടുക പതിവായി. 12 വയസ്സുള്ളപ്പോഴാണ് കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം ആദ്യമായി ഉണ്ടായത്. സ്കൂളില്‍നിന്ന് മടങ്ങിയെത്തിയാലുടന്‍ ഇടവകയുടെ പരിപാടികളില്‍ മുഴുകുക നിത്യസംഭവമായി മാറി. 1925-ല്‍ ജാം ബ്രന്‍കോവിക് എന്ന വൈദികനുമായി പരിചയപ്പെടുകയും അദ്ദേഹം കന്യാമാതാവിന്റെ പേരില്‍ തുടങ്ങിയ 'സൊഡാലിറ്റി' എന്ന സംഘടനയുടെ അംഗത്വം സ്വീകരിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം കൊല്‍ക്കത്തയിലെ എന്‍വെല്ലി കോണ്‍വെന്റിലെ 'സൊഡാലിറ്റി'യിലും ആഗ്നസ് ചേര്‍ന്നു.
യുവത്വത്തിലെത്തിയ ആഗ്നസില്‍ സദ്ഗുണങ്ങളും പ്രവൃത്തികളില്‍ ചിട്ടയും വേഷവിധാനത്തില്‍ ലാളിത്യവും കാണപ്പെട്ടു. 18-വയസ്സായപ്പോള്‍ ഇവര്‍ 'ലൊറേറ്റോ സന്ന്യാസിനിസഭ'യില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് ലണ്ടനില്‍ പോയി കുറച്ചുകാലം ഇംഗ്ലീഷ് ഭാഷ പഠിക്കുകയും 1931 മേയ് 24-ന് 'തെരേസ' എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1941 വരെ തെരേസ ലൊറേറ്റോ സഭയുടെ ഉന്നമനത്തിനായി അനവരതം പ്രയത്നിച്ചു. 1928 സെപ്. 26-ന് ആഗ്നസ് അമ്മയും സഹോദരിയുമൊന്നിച്ച് സാഗ്രിബിലേക്കു തിരിച്ചു. തുടര്‍ന്ന് അമ്മയോടും സഹോദരിയോടും യാത്ര പറഞ്ഞ് ആഗ്നസ് ലൊറേറ്റോ മഠത്തിലേക്കു പോയി.
1929-ൽ ഇന്ത്യയിലെത്തി. ഡാർജിലിങ്ങിൽ ലോറേറ്റോ സന്യാസിനികളുടെ കേന്ദ്രത്തിൽ അർത്ഥിനിയായി കഴിഞ്ഞു. 1931 മേയ് 24-നു ആഗ്നസ് സഭാവസ്ത്രം സ്വീകരിച്ചു. കിഴക്കൻ കൊൽക്കത്തയിലെ ലൊറേറ്റോ കോൺ‌വെന്റ് സ്കൂളിൽ അദ്ധ്യാപികയായിരിക്കേ 1937മേയ് 14-നു സിസ്റ്റർ തെരേസ നിത്യവ്രതം സ്വീകരിച്ചു..
അദ്ധ്യാപികവൃത്തിയിൽ തെരേസ സംതൃപ്തയായിരുന്നെങ്കിലും കൊൽക്കത്തയിൽ ചുറ്റും നിറഞ്ഞു നിന്ന ദരിദ്രജീവിതങ്ങൾ അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി. 1943-ലെ ഭക്ഷ്യക്ഷാമവും 1946-ലെ ഹിന്ദു-മുസ്ലീം സംഘർഷങ്ങളും കൊൽക്കത്തയിലെ ജനജീവിതം നരകതുല്യമാക്കി. ധാരാളം പേരുടെ മരണം നേരിട്ടുകണ്ട തെരേസ തന്റെ മിഷണറി ജീവിതത്തിന്റെ ധർമ്മത്തെപ്പറ്റി കാര്യമായി വിശകലനം ചെയ്തു.1950 ഒക്ടോബർ 7-ന് കൊൽക്കത്താ രൂപതയ്ക്കു കീഴിൽ പുതിയ സന്യാസിനീസഭ ആരംഭിക്കാൻ വത്തിക്കാൻ തെരേസയ്ക്ക് അനുവാദം നൽകി. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക് അതോടെ തുടക്കമായി. മദർ തെരേസയുടെ തന്നെ വാക്കുകളിൽ വിശക്കുന്നവരെയും നഗ്നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ആർക്കും വേണ്ടാതെ ആരാലും സ്നേഹിക്കപ്പെടാതെ പരിഗണിക്കപ്പെടാതെ സമൂഹത്തിൽ കഴിയുന്ന എല്ലാവരെയും പരിചരിക്കുക എന്നതാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ദൌത്യം.
  1952 ൽ അശരണർക്കായുള്ള ആദ്യത്തെ ഭവനം കൽക്കട്ടാ നഗരത്തിൽ തെരേസ ആരംഭിച്ചു. കാളീഘട്ടിലെ തകർന്നു കിടന്നിരുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് പാവങ്ങൾക്കും, അശരണർക്കുംവേണ്ടിയുള്ള ആദ്യത്തെ ശരണാലയമായി തുറക്കപ്പെട്ടത്. ഈ ആശ്രമം നിർമ്മലഹൃദയ എന്ന് നാമകരണം ചെയ്യപ്പെട്ടു. തെരുവിൽ കിടന്ന് മൃഗതുല്യരായി മരണമടയാൻ വിധിക്കപ്പെട്ട ആളുകളെ തെരേസ നിർമ്മലഹൃദയത്തിലേക്കു കൊണ്ടു വന്നു ശുശ്രൂഷിച്ചു. മരണാസന്നരായവർക്ക് മതത്തിന്റെ വേലിക്കെട്ടുകൾ നോക്കാതെ പരിചരണം ലഭിച്ചു. നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കാത്ത രോഗികൾക്കു വേണ്ടി നിർമ്മൽ ഹൃദയത്തിന്റെ വാതിൽ എപ്പോഴും തുറന്നു കിടന്നിരുന്നു. ആശുപത്രിയിൽ നിന്നും പുറത്താക്കപ്പെടുന്ന രോഗികളെ കൊണ്ട് ആംബുലൻസുകൾ നിർമ്മൽ ഹൃദയിലേക്ക് തുടർച്ചയായി എത്തിക്കൊണ്ടിരുന്നു. തുടക്കത്തിൽ ഒട്ടേറെ പ്രതിസന്ധികൾ മിഷണറീസ് ഓഫ് ചാരിറ്റിക്ക് നേരിടേണ്ടി വന്നു. കുറേയെറെ ആളുകൾ ഈ സംഘടനക്കെതിരേ രംഗത്തു വന്നു. ഇവർ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഓഫീസുകൾ ഉപരോധിക്കുകയും അവക്കുനേരെ കല്ലെറിയുകയും ചെയ്തു. മറ്റൊരിക്കൽ ഒരാൾ മദർ തെരേസയെ വധിക്കുമെന്നുപോലും ഭീഷണിപ്പെടുത്തി. നിങ്ങൾ എന്നെ കൊല്ലുകയാണെങ്കിൽ ഞാൻ എത്രയും പെട്ടെന്ന് ക്രിസ്തുവിന്റെ അടുത്തേക്കു ചെല്ലും എന്ന മറുപടി കേട്ട് ഭീഷണിയുമായി വന്നയാൾ പിന്തിരിയുകയായിരുന്നു. മനുഷ്യസേവനത്തിന്റെ പേരിൽ മദർ തെരേസ മതംമാറ്റൽ ആണ് നടത്തുന്നതെന്നാരോപിച്ചായിരുന്നു സംഘർഷങ്ങൾ മുഴുവൻ
അപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്ന ഈ മഹിളാരത്നത്തിന് ലഭിച്ച പുരസ്കാരങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. 1962 ജനു. 26-ലെ റിപ്പബ്ലിക് ദിനത്തില്‍ 'പദ്മശ്രീ' പദവി നല്കി മദറിനെ ഭാരതം ആദരിച്ചു. തുടര്‍ന്ന് രമണ്‍ മഗ്സാസെ അവാര്‍ഡും 1972 ന. 15-ന് അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്റു അവാര്‍ഡും നല്കുകയുണ്ടായി.
1979 ഡി.-ല്‍ ഓസ്ളോയില്‍വച്ച് മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍സമ്മാനം നല്കപ്പെട്ടു. ഈ പുരസ്കാരം നല്കുന്നതിനു മുമ്പ് ഇവരുടെ സേവനങ്ങളെക്കുറിച്ചുള്ള ഖ്യാതി ലോകമെങ്ങും വ്യാപിച്ചിരുന്നു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്നം' മദറിന് ലഭിക്കുകയുണ്ടായി. 1992 ന. 3-ന് 'ഭാരത് ശിരോമണി' അവാര്‍ഡും മദര്‍ രാഷ്ട്രപതിയില്‍നിന്നു സ്വീകരിച്ചു. ഇവ കൂടാതെ വിശ്വപ്രസിദ്ധ സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ലഭ്യമായിട്ടുണ്ട്. കേംബ്രിജ്, സാന്റായാഗോ, ഹാര്‍വാഡ് തുടങ്ങിയ സര്‍വകലാശാലകള്‍, രവീന്ദ്രനാഥടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതന്‍ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങള്‍ മദര്‍ തെരേസയെ 'വുമണ്‍ ഒഫ് ദി ഇയര്‍' ആയി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വീഡനിലേയും ഭാരതത്തിലേയും തപാല്‍ വകുപ്പ് മദറിന്റെ ചിത്രത്തോടുകൂടിയ സ്റ്റാമ്പുകളിറക്കി ബഹുമാനിച്ചു. കൂടാതെ പോപ് ജോണ്‍ തതകകക പുരസ്കാരം, ജോസഫ് കെന്നഡി ജൂനിയര്‍ ഫൌണ്ടേഷന്‍ അവാര്‍ഡ് എന്നീ ബഹുമതികളും മദറിനെ തേടിയെത്തിവയാണ്. ബ്രിട്ടിഷ് ഗവണ്മെന്റ് പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' 1983-ല്‍ നല്കി മദറിനെ ആദരിക്കുകയുണ്ടായി. 1997 സെപ്. 5-ന് മദര്‍ തെരേസ അന്തരിച്ചു. മറ്റുള്ളവരുടെ വേദനയകറ്റുവാന്‍ ജീവിത വ്രതമെടുത്ത മദറിനെ 2003 ഒ. 19-ന് 'വാഴ്ത്തപ്പെട്ടവള്‍' ആയി പ്രഖ്യാപിച്ചു

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ വിശുദ്ധ എന്നറിയപ്പെട്ട മദര്‍ തെരേസയെ കത്തോലിക്കാസഭ വിശുദ്ധയായി പ്രഖ്യാപിച്ചതും അതിവേഗത്തിലാണ്. മരിച്ച് അഞ്ചുവര്‍ഷത്തിനുശേഷംമാത്രമേ വിശുദ്ധരാക്കുന്നതിനുള്ള നാമകരണപ്രക്രിയ തുടങ്ങാന്‍ പാടുള്ളൂവെന്നാണ് സഭയിലെ കീഴ്വഴക്കം. എന്നാല്‍, മദര്‍ തെരേസയുടെ കാര്യത്തില്‍ ഈ നിയമത്തില്‍ ഇളവുവരുത്തി. അവര്‍ മരിച്ച് ഒരുവര്‍ഷം തികഞ്ഞതിനുപിന്നാലെത്തന്നെ നടപടികള്‍ തുടങ്ങി. പിന്നീട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധനാക്കാനും ഈ ചട്ടത്തില്‍ ഇളവുനല്‍കി.
വീരോചിതമായ സുകൃതജീവിതം നയിച്ച് ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിക്ക് പാത്രമായവരെയാണ് കത്തോലിക്ക സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്.കൃത്യവും കര്‍ക്കശവുമായ നടപടി ക്രമങ്ങള്‍ പാലിച്ചാണ് വിശുദ്ധപദവി നല്‍കുന്നത്. അങ്ങനെ 2016 സെപ്തംബര് 4 ഞായറായഴ്ച രാവിലെ 10.30-ഓടെ (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടുമണി) യാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ചടങ്ങ് തുടങ്ങിയത്. ദിവ്യ ബലിമധ്യേയായിരുന്നു പ്രഖ്യാപനം.  ചടങ്ങ് തുടങ്ങിയപ്പോള്‍ നാമകരണ നടപടികളുടെ ചുമതലയുള്ള കര്‍ദിനാള്‍ ആഞ്ചലോ അമാതോയും പോസ്തുലത്തോറും വിശുദ്ധരുടെ പുസ്തകത്തില്‍ മദര്‍ തെരേസയുടെ പേര് ചേര്‍ക്കട്ടേയെന്ന് പാപ്പയോട് ചോദിച്ചു.  തുടര്‍ന്ന് മദറിന്റെ ജീവചരിത്രത്തിന്റെ ലഘുവിവരണം വായിച്ച ശേഷം വിശുദ്ധര്‍ക്കായുള്ള പ്രാര്‍ഥനയും ചൊല്ലി. ഇതേത്തുടര്‍ന്നാണ് മദറിനെ വിശുദ്ധയാക്കുന്ന സന്ദേശം മാര്‍പാപ്പ ലത്തീനില്‍ വായിച്ചത്. പിന്നീട് മാര്‍പാപ്പ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആശീര്‍വാദം നല്‍കി. പ്രഖ്യാപനത്തിന് കര്‍ദിനാള്‍ അമാതോയും പോസ്തുലത്തോറും മാര്‍പാപ്പയോട് നന്ദി പറഞ്ഞു. വിശുദ്ധയാക്കിയതിന്റെ ഔദ്യോഗികരേഖ പാപ്പ അംഗീകരിച്ചതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

0 അഭിപ്രായ(ങ്ങള്‍):

Post a Comment