Friday, July 1, 2016

വിശുദ്ധ എഫ്രേം

വിശുദ്ധ എഫ്രേം

വിശുദ്ധ എഫ്രേം

മെസപ്പെട്ടോമിയായിലെ നിസിബിസി നിവാസിയുടെ മകനായിട്ടായിരുന്നു വിശുദ്ധ എഫ്രേം ജനിച്ചത്. തന്നെ ജ്ഞാനസ്നാനപ്പെടുത്തിയ മെത്രാനായ ജെയിംസിന്റെ മേല്‍നോട്ടത്തിന്‍ കീഴിലായിരിന്നു വിശുദ്ധന്‍ വിദ്യാഭ്യാസം ആര്‍ജിച്ചത്. വളരെ പെട്ടെന്ന്‍ തന്നെ എഫ്രേം വിശുദ്ധിയിലും, അറിവിലും അപാരമായ പുരോഗതി കൈവരിക്കുകയും, അധികം താമസിയാതെ നിസിബിസിലെ വിദ്യാലയത്തില്‍ അധ്യാപകനായി നിയമിതനാവുകയും ചെയ്തു. മെത്രാനായ ജെയിംസിന്റെ മരണത്തിന് ശേഷം നിസിബിസ് പേര്‍ഷ്യക്കാര്‍ പിടിച്ചടക്കി. അതേതുടര്‍ന്ന്‍ എഫ്രേം എടേസ്സായിലേക്ക് പോയി. അവിടെയെത്തിയ വിശുദ്ധന്‍ ആദ്യകാലങ്ങളില്‍ മലനിരകളില്‍ പാര്‍ത്തുവന്നിരുന്ന സന്യാസിമാര്‍ക്കൊപ്പം താമസിക്കുകയും, പിന്നീട് തനിക്ക് ചുറ്റും തടിച്ചു കൂടുന്ന ജനങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി ഏകാന്തതയില്‍ സന്യാസ ജീവിതമാരംഭിക്കുകയും ചെയ്തു.

എടേസ്സായിലെ ദേവാലയത്തിലെ ഡീക്കനായി നിയമിതനായെങ്കിലും വിശുദ്ധന്റെ ആഴമായ എളിമ കാരണം അദ്ദേഹം പൗരോഹിത്യം നിഷേധിച്ചു. എല്ലാവിധ നന്മകളാലും സമ്പന്നനായിരുന്നു വിശുദ്ധന്‍, കൂടാതെ ശരിയായ ജ്ഞാനത്തിലൂടെ ഭക്തിയും, വിശ്വാസവും കൈവരിക്കുവാന്‍ അദ്ദേഹം പരിശ്രമിക്കുകയും ചെയ്തു. മാനുഷികവും, നശ്വരവുമായ എല്ലാത്തിനേയും വിശുദ്ധന്‍ ഉപേക്ഷിക്കുകയും, ദൈവീകവും, അനശ്വരവുമായവ നേടുന്നതിനായുള്ള ആഗ്രഹത്താല്‍ പൂരിതനാവുകയും ചെയ്തു. പിന്നീട് പരിശുദ്ധാത്മാവ് വിശുദ്ധനെ കാപ്പാഡോസിയായിലെ സിസേറിയായിലേക്ക് നയിച്ചു.

അവിടെ വെച്ച് അദ്ദേഹം സഭയുടെ വക്താവായിരുന്ന ബേസിലിനെ കണ്ട് മുട്ടി. അവര്‍ തമ്മിലുണ്ടായ പരസ്പര സംവാദങ്ങളില്‍ നിന്നും ഇരുവരും ഏറെ അറിവ് ആര്‍ജിച്ചു. അക്കാലത്ത്‌ സഭയെ പ്രശ്നത്തിലാഴ്ത്തിയിരിന്ന ചില അബദ്ധധാരണകളെ തിരുത്തുന്നതിനും, യേശു ക്രിസ്തുവിന്റെ നിഗൂഡതകളെ വിശദീകരിക്കുന്നതിനുമായി സിറിയന്‍ ഭാഷയില്‍ വിശുദ്ധന്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഗ്രീക്ക്‌ ഭാഷയിലേക്ക്‌ തര്‍ജ്ജമ ചെയ്യപ്പെട്ടു. അക്കാലത്ത്‌ ദേവാലയങ്ങളില്‍ സുവിശേഷ വായനക്ക് ശേഷം വിശുദ്ധന്‍ എഴുതിയിട്ടുള്ള കാര്യങ്ങള്‍ വായിക്കാറുണ്ടായിരുന്നുവെന്ന്‍ വിശുദ്ധ ജെറോം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത്രമാത്രം പ്രസിദ്ധമായിരുന്നു വിശുദ്ധന്റെ രചനകള്‍.

പരിശുദ്ധ മാതാവിനേയും, വിശുദ്ധന്‍മാരേയും സ്തുതിച്ചുകൊണ്ട് അദ്ദേഹമെഴുതിയ കവിതകളെ കണക്കിലെടുത്ത് സിറിയക്കാര്‍ “പരിശുദ്ധാത്മാവിന്റെ സാരംഗി” എന്നാണ് എഫ്രേമിനെ വിളിച്ചിരുന്നത്. പരിശുദ്ധ മാതാവിനോടുള്ള വിശുദ്ധന്റെ ഭക്തി പ്രത്യേകം എടുത്ത്‌ പറയേണ്ടതാണ്. നിരവധി യോഗ്യതകളാല്‍ സമ്പൂര്‍ണ്ണനായി മെസപ്പെട്ടോമിയയിലെ എടേസ്സയില്‍ വെച്ചാണ് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിക്കുന്നത്. പുരാതന്‍ റോമന്‍ ദിനസൂചികയനുസരിച്ച് വലെന്‍സിന്റെ ഭരണകാലത്ത്‌ ജൂലൈ മാസം 14നാണ് വിശുദ്ധന്‍ മരിക്കുന്നത്. പരിശുദ്ധ കത്തോലിക്കാ സഭയിലെ നിരവധി കര്‍ദ്ദിനാള്‍മാരുടേയും, മെത്രാപ്പോലീത്തമാരുടേയും, മെത്രാന്‍മാരുടേയും, പാത്രിയാര്‍ക്കീസ് മാരുടേയും, ആശ്രമാധിപതിമാരുടേയും, സന്യാസ സഭകളുടേയും അപേക്ഷ പ്രകാരം ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ, വിശുദ്ധ എഫ്രേമിനെ ആഗോള സഭയുടെ വേദപാരംഗതനായി അംഗീകരിച്ചു. -

0 അഭിപ്രായ(ങ്ങള്‍):

Post a Comment