Sunday, August 14, 2016

വിശുദ്ധ എലിസബത്ത്‌


 
രാജ്ഞിയായിരുന്ന വിശുദ്ധ ഹംഗറിയിലെ വിശുദ്ധ എലിസബത്ത്‌
saint elizabath
ഹംഗറിയിലെ രാജാവായിരുന്ന ആന്‍ഡ്രൂ രണ്ടാമനും പത്‌നിയായ ജര്‍ത്രൂദും നന്മനിറഞ്ഞവരായിരുന്നു. ഏറെനാള്‍ കുഞ്ഞുങ്ങളില്ലായിരുന്നെങ്കിലും പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ അവര്‍ക്കൊരു പെണ്‍കുഞ്ഞ്‌ ജനിച്ചു. എലിസബത്ത്‌ എന്ന്‌ ജ്ഞാനസ്‌നാനവേളയില്‍ അവള്‍ക്ക്‌ പേര്‌ നല്‌കി. 1207 ആയിരുന്നു ആ വര്‍ഷം. പ്രാര്‍ത്ഥനയുടെ ഫലമായി ജനിച്ചതിന്റെ പ്രത്യേകതകളുണ്ടായിരുന്നു ആ കുഞ്ഞിന്‌. സംസാരിക്കാന്‍ പ്രായമായപ്പോള്‍ അവള്‍ ഉച്ചരിക്കാന്‍ തുടങ്ങിയത്‌ ``ഈശോ'' എന്നും ``മറിയം'' എന്നുമുള്ള നാമങ്ങളായിരുന്നു. മാത്രവുമല്ല കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ പാവങ്ങളോട്‌ അവള്‍ ഏറെ അലിവ്‌ പ്രദര്‍ശിപ്പിച്ചു. കുറച്ചുനാളുകള്‍ക്കുള്ളില്‍ത്തന്നെ അയല്‍രാജാവായ ഹെര്‍മ്മന്‍ തന്റെ പുത്രനായ ലൂയിസ്‌ രാജകുമാരനെക്കൊണ്ട്‌ എലിസബത്ത്‌ കുമാരിയെ വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിച്ചു. അക്കാലത്ത്‌ വിവാഹനിശ്ചയം നടത്തിയ പെണ്‍കുഞ്ഞിനെ ഭാവിവരനൊപ്പമാണ്‌ വളര്‍ത്തിയിരുന്നത്‌. അതിനാല്‍ വിവാഹത്തിനു സമ്മതിച്ചപ്പോള്‍ വെറും നാലു വയസുമാത്രം പ്രായമുള്ള എലിസബത്തിനെ വളരെ സങ്കടത്തോടെ രാജാവും രാജ്ഞിയും ഹെര്‍മ്മന്‍ രാജാവിന്റെ പ്രതിനിധിക്കൊപ്പം യാത്രയാക്കി.

രാജാവിന്റെ മരണം
ഹെര്‍മ്മന്‍ രാജാവിന്റെ കൊട്ടാരത്തില്‍ രാജാവിന്റെയും രാജ്ഞിയുടെയും മറ്റെല്ലാവരുടെയും സ്‌നേഹവാത്സല്യങ്ങളനുഭവിച്ചുകൊണ്ട്‌ ലൂയിസ്‌ രാജകുമാരനൊപ്പം എലിസബത്ത്‌ വളര്‍ന്നു. കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍, എലിസബത്തിനെ വളരെയധികം സ്‌നേഹിച്ചിരുന്ന രാജ്ഞി രാജ്യദ്രോഹികളാല്‍ വധിക്കപ്പെട്ടു. അല്‌പനാളുകള്‍ക്കുശേഷം ഹെര്‍മ്മന്‍ രാജാവ്‌ സോഫിയാ രാജ്ഞിയെ വിവാഹം ചെയ്‌തു. പിന്നീട്‌ അധികനാള്‍ കഴിയുംമുമ്പ്‌ അദ്ദേഹവും മരണപ്പെട്ടു. ഒമ്പതു വയസായിരുന്നു എലിസബത്തിനപ്പോള്‍. രണ്ടാനമ്മയായ സോഫിയാ രാജ്ഞിക്കും മകള്‍ ആഗ്നസിനും എലിസബത്തിന്റെ ലളിതജീവിതവും ദീനാനുകമ്പയുമൊന്നും താത്‌പര്യമില്ലാത്ത കാര്യങ്ങളായിരുന്നു. പതിമൂന്നാമത്തെ വയസില്‍ എലിസബത്തിന്റെ വിവാഹം നടന്നു. ഒരു പുണ്യവതിക്കു ചേര്‍ന്ന ഭര്‍ത്താവായിരുന്നു ലൂയിസ്‌ രാജാവ്‌. പുണ്യത്തില്‍ വളരുന്നതിന്‌ അദ്ദേഹം എലിസബത്തിനെ സഹായിച്ചു. അനുഗൃഹീതമായ ദാമ്പത്യജീവിതം ലഭിച്ചതിന്റെ സന്തോഷത്തിലും അവള്‍ ഒരിക്കലും സ്വയനിഗ്രഹത്തിന്റെ കാര്യത്തില്‍ പിന്നോട്ടുപോയില്ല. കഠിനമായ തപശ്ചര്യകള്‍ അനുഷ്‌ഠിക്കുകയും ശരീരത്തെ പീഡിപ്പിക്കുകയും ചെയ്‌തു. പൊതുസമക്ഷം പ്രത്യക്ഷപ്പെടുമ്പോഴോ അല്ലെങ്കില്‍ അതുപോലുള്ള അത്യാവശ്യസന്ദര്‍ഭങ്ങള്‍ വരുമ്പോഴോ മാത്രമാണ്‌ രാജകീയ വസ്‌ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞിരുന്നത്‌. പീഡാനുഭവവാരത്തില്‍ കര്‍ഷകസ്‌ത്രീകളെപ്പോലെ വസ്‌ത്രം ധരിച്ച്‌ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തും. രാജ്ഞിയാണെന്ന്‌ തിരിച്ചറിയാതെ ജനങ്ങള്‍ തന്നെ അപമാനിക്കുന്നത്‌ സന്തോഷത്തോടെ സ്വീകരിച്ചു. ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ വര്‍ജിക്കണമെന്ന ആത്മീയഗുരുവിന്റെ നിര്‍ദേശമനുസരിച്ച്‌ വിരുന്നുകളില്‍ പങ്കെടുക്കുമ്പോള്‍പ്പോലും അവ കഴിക്കാതിരിക്കാന്‍ അവള്‍ പരിശ്രമിച്ചു. പലപ്പോഴും ഉണങ്ങിയ അപ്പക്കഷണംമാത്രമാണ്‌ കഴിച്ചിരുന്നത്‌. മാത്രമല്ല തന്റെ ഉപവാസം ഭര്‍ത്താവുപോലും അറിയാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ ഉണക്കയപ്പവും വെള്ളവും കൊണ്ട്‌ ഭക്ഷണത്തിനിരുന്ന അവളുടെ അടുക്കലേക്ക്‌ ലൂയിസ്‌ കടന്നുവന്നു. പാത്രത്തില്‍നിന്ന്‌ അല്‌പം വെള്ളമെടുത്ത്‌ രുചിച്ചുനോക്കി. നല്ലതരം വീഞ്ഞായിരുന്നു അത്‌. അടുത്തുനിന്ന കലവറക്കാരനോട്‌ നിന്റെ കലവറയില്‍ ഇത്ര നല്ല വീഞ്ഞ്‌ ഉള്ളതായി എനിക്കറിയില്ലല്ലോ എന്ന്‌ പറഞ്ഞു. കലവറക്കാരനാകട്ടെ ആകെ പരിഭ്രമിച്ച്‌ ഞാന്‍ പാത്രത്തില്‍ വെള്ളമല്ലാതെ ഒന്നും പാത്രത്തില്‍ ഒഴിച്ചിട്ടില്ലെന്ന്‌ പറഞ്ഞു. അതോടെ രാജാവിന്‌ കാര്യം മനസിലായി. കാനായില്‍ കര്‍ത്താവ്‌ പ്രവര്‍ത്തിച്ച അത്ഭുതം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടുവെന്ന്‌ അദ്ദേഹം മനസിലാക്കി. അങ്ങനെ രാജാവും ഉപവാസത്തിന്റെ വില കൂടുതല്‍ അറിഞ്ഞു. കാലമങ്ങനെ കടന്നുപോകവേ അവര്‍ക്ക്‌ മൂന്ന്‌ കുഞ്ഞുങ്ങള്‍ ജനിച്ചു. ആദ്യത്തേത്‌ ആണ്‍കുഞ്ഞും പിന്നീട്‌ രണ്ട്‌ പെണ്‍കുഞ്ഞുങ്ങളും. പിന്നെയും രണ്ട്‌ കുഞ്ഞുങ്ങള്‍കൂടി ഉണ്ടായെങ്കിലും പെട്ടെന്നുതന്നെ മരിച്ചു. പ്രസവം കഴിഞ്ഞാല്‍ അധികം താമസിയാതെ അവള്‍ കാതറിന്റെ ദേവാലയത്തിലേക്ക്‌ കുഞ്ഞിനെയുംകൊണ്ട്‌ പോകുമായിരുന്നു. ലളിതവസ്‌ത്രം ധരിച്ച്‌ നഗ്നപാദയായാണ്‌ കുറച്ച്‌ ദൂരെയുള്ള ആ ദേവാലയത്തിലേക്ക്‌ പോയിരുന്നത്‌.

കുരിശുയുദ്ധത്തിന്റെ നാളുകള്‍
കുറച്ചുനാള്‍ കഴിഞ്ഞ്‌ അവളുടെ ആത്മീയഗുരുവായിരുന്ന റോഡിന്‍ജര്‍ മരിച്ചു. പിന്നീട്‌ ലൂയിസിന്റെ അപേക്ഷമാനിച്ച്‌ മാര്‍പ്പാപ്പയുടെ അനുവാദത്തോടെ ഫാദര്‍ കോണ്‍റാഡിനെ എലിസബത്തിന്‌ ആത്മീയഗുരുവായി ലഭിച്ചു. 1226ല്‍ രാജ്യത്തുണ്ടായ അതിഭയങ്കരമായ ക്ഷാമത്തില്‍ ഭണ്‌ഡാരത്തിലുണ്ടായിരുന്ന പണമാകെ അവള്‍ ജനങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിച്ചു.

അല്‌പനാള്‍ കഴിഞ്ഞ്‌ കുരിശുയുദ്ധത്തില്‍ ഭാഗഭാഗാക്കേണ്ട സാഹചര്യം വന്നപ്പോള്‍ ലൂയിസ്‌ രാജാവ്‌ അതിന്‌ പോകാന്‍ തീരുമാനമെടുത്തു. എന്നാല്‍, എലിസബത്ത്‌ ഗര്‍ഭിണിയായിരിക്കുകയായിരുന്നതിനാല്‍ അവളെ വിവരമറിയിച്ചില്ല. എന്നാല്‍ അദ്ദേഹം കൈയില്‍ സൂക്ഷിച്ചിരുന്ന കുരിശുമുദ്ര യാദൃച്ഛികമായി കണ്ട എലിസബത്ത്‌ മോഹാലസ്യപ്പെട്ടു. ലൂയിസ്‌ രാജാവ്‌ അവളെ ആശ്വസിപ്പിച്ചു. ഒടുവില്‍ ദൈവതിരുമനസിന്‌ കീഴ്‌വഴങ്ങി അവള്‍ രാജാവിനെ പോകാന്‍ അനുവദിച്ചു. ഉണ്ടാകാനിരിക്കുന്ന കുഞ്ഞിനെ ആണാണെങ്കില്‍ വൈദികമന്ദിരത്തിലും പെണ്ണാണെങ്കില്‍ കന്യകാലയത്തിലും ഏല്‌പിക്കാന്‍ അവരൊരുമിച്ച്‌ തീരുമാനമെടുത്തു. തന്റെ മുദ്രമോതിരം കാണിച്ചു കൊണ്ട്‌ ആ മോതിരവുമായി വന്ന്‌ തന്റെ വാര്‍ത്ത പറയുന്നയാളെ വിശ്വസിച്ചുകൊള്ളാന്‍ ലൂയിസ്‌ രാജാവ്‌ അവളെ പറഞ്ഞേല്‌പിച്ചു.

കൊട്ടാരത്തില്‍നിന്നുള്ള തിരസ്‌ക്കരണം
യുദ്ധത്തില്‍ ആഗ്രഹിച്ചത്‌ നേടുന്നതിനുമുമ്പേതന്നെ അനേകരുടെ ജീവന്‍ അപഹരിച്ച പകര്‍ച്ചപ്പനി രാജാവിന്റെയും ജീവനപഹരിക്കാറായി എന്നു ബോധ്യമായപ്പോള്‍ തന്റെ മുദ്രമോതിരം ഏതാനും മാടമ്പിമാരെ ഏല്‌പിച്ച്‌ തന്റെ മരണവാര്‍ത്ത എലിസബത്തിനെ അറിയിക്കാന്‍ ചട്ടംകെട്ടി. അനന്തരം ദൈവഹിതത്തിനു കീഴ്‌വ ഴങ്ങി മരണം സ്വീകരിച്ചു. ദൂതന്മാരായ മാടമ്പിമാര്‍ നാളുകള്‍ക്കുശേഷം രാജ്യത്തെത്തി വിവരം കൊട്ടാരത്തിലറിയിച്ചു. എലിസബത്ത്‌ തന്റെ നാലാമത്തെ പുത്രിയായ ജര്‍ത്രൂദിനെ പ്രസവിച്ചു കിടക്കുകയായിരുന്നതിനാല്‍ അവര്‍ക്ക്‌ അവളെ കാണാന്‍ സാധിച്ചില്ല. കുറച്ചുനാള്‍ കഴിഞ്ഞാണ്‌ സോഫിയാരാജ്ഞി എലിസബത്തിനെ വിവരമറിയിച്ചത്‌. അതറിഞ്ഞപ്പോഴത്തെ എലിസബത്തിന്റെ സ്ഥിതി ഹൃദയഭേദകമായിരുന്നു. പിന്നീടങ്ങോട്ട്‌ തിരസ്‌കരണങ്ങളുടെ കാലമായി. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും ലൂയിസ്‌ രാജാവിന്റെ പുത്രനെക്കാള്‍ രാജ്യം ഭരിക്കാന്‍ അധികാരം ഹെന്റിക്കാണെന്നു പറഞ്ഞ്‌ ചില കൊട്ടാരവാസികള്‍ അദ്ദേഹത്തിന്റെ മനംമാറ്റി. അതുപോലെതന്നെ കോണ്‍റാഡിനെയും വശീകരിച്ചു. ഒടുവില്‍ അവരുടെ പ്രേരണയനുസരിച്ച്‌ ഹെന്റിയും കൂടെയുള്ളവരും ചേര്‍ന്ന്‌ എലിസബത്തിനെയും കുഞ്ഞുങ്ങളെയും കൊട്ടാരത്തില്‍നിന്ന്‌ പുറത്താക്കി. അങ്ങനെ സഖികള്‍ക്കും കുട്ടികള്‍ക്കുമൊപ്പം അവള്‍ കൊട്ടാരത്തിനു പുറത്തായി. തുടര്‍ന്ന്‌ ഒരു അജ്‌ഞാതസുഹൃത്ത്‌ കുഞ്ഞുങ്ങളുടെ സംരക്ഷണമേറ്റെടുത്തു. പിന്നീട്‌ ആത്മീയതയുടെ ആഴങ്ങളിലേക്ക്‌ അവള്‍ നീങ്ങാന്‍ തുടങ്ങി. ദര്‍ശനങ്ങളും ആത്മീയപാരവശ്യങ്ങളും പലപ്പോഴും ഉണ്ടായി. ആത്മസഖിയായിരുന്ന യെസന്‍ത്രൂദിന്റെ നിര്‍ബന്ധപ്രകാരം അവളോട്‌ വെളിപ്പെടുത്തിയതിലൂടെയാണ്‌ പിന്നീട്‌ അതിനെക്കുറിച്ച്‌ ലോകമറിഞ്ഞത്‌. അവഗണനയുടെ ആ നാളുകളില്‍ തന്നെ അവഹേളിച്ചവരെ ഓര്‍ത്ത്‌ അവര്‍ക്കുവേണ്ടി അവള്‍ രക്ഷകനോട്‌ കരഞ്ഞുപ്രാര്‍ത്ഥിച്ചു.

രാജാവിന്റെ പശ്ചാത്താപം
ഈ സമയങ്ങളില്‍ സോഫിയാരാജ്ഞി എലിസബത്തിനെയും കുഞ്ഞുങ്ങളെയും അന്വേഷിക്കുന്നുണ്ടായിരുന്നു. തുറീഞ്ചിയാരാജ്യത്തിനുപുറത്തു ഒരു കന്യകാമഠത്തില്‍ അവരെ സംരക്ഷിക്കാന്‍ അവളുടെതന്നെ അമ്മാവിയുടെ സഹായത്തോടെ രാജ്ഞി ഏര്‍പ്പാടുകള്‍ ചെയ്‌തു. പിന്നീട്‌, അമ്മാവനായ മെത്രാന്‍ അവളെയും കുഞ്ഞുങ്ങളെയും രാജോചിതമായ ഒരു ഭവനത്തിലേക്ക്‌ മാറ്റുകയും എലിസബത്തിന്‌ രണ്ടാം വിവാഹമാലോചിക്കുകയും ചെയ്‌തു. എന്നാല്‍ രണ്ടാംവിവാഹത്തിനുള്ള ആലോചന എലിസബത്ത്‌ വിനയപൂര്‍വം തള്ളിക്കളഞ്ഞു. അല്‌പനാള്‍ കഴിഞ്ഞ്‌ ലൂയിസ്‌ രാജാവിന്റെ മൃതശരീരം രാജ്യത്തേക്ക്‌ കൊണ്ടുവന്നു. മൃതശരീരം കൊണ്ടുവന്ന പ്രഭുക്കന്‍ മാരോട്‌ തന്റെ ദയനീയാവസ്ഥയെക്കുറിച്ച്‌ അവള്‍ പറഞ്ഞു. അവര്‍ അതുകേട്ട്‌ രോഷംകൊള്ളുകയും രാജ്ഞിക്കാവശ്യമായ എല്ലാ അവകാശങ്ങളും നേടിയെടുക്കുന്നതിനായി ഹെന്റി രാജാവിനോട്‌ സംസാരിക്കുകയും ചെയ്‌തു. അവരുടെ വാക്കുകള്‍ കേട്ട്‌ പശ്ചാത്താപവിവശനായ അദ്ദേഹം എലിസബത്തിനും കുട്ടികള്‍ക്കും അവകാശപ്പെട്ടതെല്ലാം അനുവദിച്ചുകൊടുക്കാന്‍ മനസായി. എലിസബത്ത്‌ ഇതില്‍ സന്തോഷിച്ചെങ്കിലും വീണ്ടും ലൗകികതയുടെ കെട്ടുപാടുകളില്‍ പെടാതെ കുട്ടികളെ സാവധാനം പിരിയുകയാണ്‌ ചെയ്‌തത്‌. മൂത്ത രണ്ട്‌ മക്കളായ ഹെര്‍മ്മനെയും സോഫിയായെയും കൊട്ടാരത്തിലും ഇളയ രണ്ട്‌ പെണ്‍കുഞ്ഞുങ്ങളെയും കന്യകാലയങ്ങളിലും വളര്‍ത്താനേല്‌പിച്ചു. തന്റെയും തന്റെ പ്രിയതമന്റെയും ആത്മരക്ഷക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകമാത്രമേ അവള്‍ ഹെന്റിയില്‍നിന്നാവശ്യപ്പെട്ടുള്ളൂ.

പിന്നീട്‌ ഫാദര്‍ കോണ്‍റാഡിന്റെകൂടെ അനുവാദത്തോടെ ഫ്രാന്‍സിസ്‌കന്‍ സന്യാസിനിയായി വ്രതവാഗ്‌ദാനം നടത്തി. ഒപ്പം ആത്മസഖിയായ ഗ്രൂത്തായും. എലിസബത്താകട്ടെ പാവപ്പെട്ടവരെയും കുഷ്‌ഠരോഗികളെയുമെല്ലാം പരിചരിച്ച്‌ സസന്തോഷം ജീവിച്ചു. എന്നാല്‍, ദാനധര്‍മത്തില്‍ വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ആത്മസഖികളായ ഗ്രൂത്തായെയും യെസന്‍ത്രൂദിനെയും അകറ്റി പകരം രണ്ട്‌ ദുഷ്‌ടസഖികളെ നല്‌കിക്കൊണ്ടും ഫാദര്‍ കോണ്‍റാഡ്‌ അവളെ അനുസരണത്തില്‍ വളര്‍ത്തി. പില്‌ക്കാലത്ത്‌ നേരിടേണ്ടിവന്ന അപമാനങ്ങള്‍ സന്തോഷപൂര്‍വം അവള്‍ സ്വീകരിച്ചു. 1231-ല്‍ സന്യാസിനിയായിട്ട്‌ രണ്ട്‌ വര്‍ഷമാകാന്‍ തുടങ്ങവേ അവള്‍ പനി ബാധിച്ച്‌ കിടപ്പിലായി. മരണസമയമടുത്തെന്നറിഞ്ഞ എലിസബത്ത്‌ അന്ത്യകൂദാശകള്‍ സ്വീകരിച്ച്‌ നവംബര്‍ 19ന്‌ ദിവ്യസന്നിധിയിലേക്ക്‌ യാത്രയായി. അവളുടെ മാധ്യസ്ഥ്യത്തില്‍ സംഭവിച്ച അത്ഭുതങ്ങള്‍ നിമിത്തം പിന്നീട്‌ തിരുസഭ അവളെ പുണ്യവതിയായി പ്രഖ്യാപിച്ചു. നവംബര്‍ 19 നാണ്‌ ഈ വിശുദ്ധയുടെ തിരുനാള്‍.

0 അഭിപ്രായ(ങ്ങള്‍):

Post a Comment