Friday, July 1, 2016

പുത്തന്‍ പാന

പുത്തന്‍ പാന
 
 
ഒത്തപോലെ ഒറ്റി കള്ളന്‍ മുത്തി നിന്നെ കാട്ടിയപ്പോള്‍
ഉത്തമനാം നിന്നെ നീചര്‍ പിടിച്ചോ പുത്രാ!
എത്ര നാളായ് നീയവനെ, വളര്‍ത്തു പാലിച്ച നീചന്‍
ശത്രുകയ്യില്‍ വിറ്റു നിന്നെ, കൊടുത്തോ പുത്രാ!
നീചനിത്ര കാശിനാശയറിഞ്ഞെങ്കിലിരന്നിട്ടും
കാശു നല്‍കായിരുന്നയ്യോ ചതിച്ചോ പുത്രാ!
ചോരനെപ്പോലെ പിടിച്ചു, ക്രൂരമോടെ കരംകെട്ടി
ധീരതയോടവര്‍ നിന്നെയടിച്ചോ പുത്രാ!
പിന്നെ ഹന്നാന്‍ തന്‍റെ മുമ്പില്‍ വെച്ചു നിന്‍റെ കവിളിന്മേല്‍
മന്നിലേക്കും നീചപാപിയടിച്ചോ പുത്രാ!
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കയ്യേപ്പാടെ മുമ്പില്‍
നിന്ദ ചെയ്തു നിന്നെ നീചന്‍ വിധിച്ചോ പുത്രാ!
സര്‍വരേയും വിധിക്കുന്ന സര്‍വ്വസുഷ്ടി സ്ഥിതിനാഥാ
സര്‍വ്വനീചനവന്‍ നിന്നെ വിധിച്ചോ പുത്രാ!
കാരണം കൂടാതെ നിന്നെ കൊല ചെയ്യാന്‍ വൈരിവുന്ദം
കാരിയക്കാരുടെ പക്കല്‍, കൊടുത്തോ പുത്രാ!
പിന്നെ ഹേറോദേസു പക്കല്‍, നിന്നെയവര്‍ കൊണ്ടു ചെന്നു
നിന്ദ ചെയ്തു പരിഹസിച്ചയച്ചോ പുത്രാ!
പിന്നെയധികാരി പക്കല്‍ നിന്നെയവര്‍ കൊണ്ടു ചെന്നു
നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ!
എങ്കിലും നീയൊരുത്തര്‍ക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവര്‍ക്കെന്തിതു പുത്രാ!
പ്രാണനുള്ളോനെന്നും ചിത്തേ സ്മരിക്കാതെ വൈരമോടെ
തൂണുതന്മേല്‍ കെട്ടി നിന്നെയടിച്ചോ പുത്രാ!
ആളുമാറിയടിച്ചയ്യോ ധൂളി നിന്‍റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ!
ഉള്ളിലുള്ള വൈരമോടെ, യൂദര്‍ നിന്‍റെ തലയിന്മേല്‍
മുള്ളുകൊണ്ടു മൂടിവെച്ചു തറച്ചോ പുത്രാ!
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോര കണ്ടാല്‍
അലസിയെന്നുള്ളിലെന്തു പറവൂ പുത്രാ!
തല തൊട്ടങ്ങടിയോളം തൊലിയില്ല മുറിവയ്യോ
പുലിപോലെ നിന്‍റെ ദേഹം മുറിച്ചോ പുത്രാ!
നിന്‍ തിരുമേനിയില്‍ ചോര, കുടിപ്പാനാ വൈരികള്‍ക്കു
എന്തു കൊണ്ടു ദാഹമിത്ര വളര്‍ന്നു പുത്രാ!
നിന്‍ തിരുമുഖത്തു തുപ്പി നിന്ദ ചെയ്തു തൊഴുതയ്യോ
ജന്തുവോടിങ്ങനെ കഷ്ടം കഷ്ടം ചെയ്യുമോ പുത്രാ!
നിന്ദവാക്കു പരിഹാസം പല പല ദുഷികളും
നിന്നെയാക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്രാ!
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലം ചെയ്തിട്ടെടുപ്പിച്ചു നടത്തി പുത്രാ!
തല്ലി, നുള്ളി, യടിച്ചുന്തി, തൊഴിച്ചു വീഴിച്ചിഴച്ചു
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്രാ!
ചത്തുപോയ മുഗം ശ്വാക്കളെത്തിയങ്ങു പറിക്കുമ്പോല്‍
കുത്തി നിന്‍റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ!
ദുഷ്ടരെന്നാകിലും കണ്ടാല്‍ മനംപൊട്ടും മാനുഷര്‍ക്കു
ഒട്ടുമേയില്ലനുഗ്രഹമിവര്‍ക്കു പുത്രാ!
ഈയതിക്രമങ്ങള്‍ ചെയ്യാന്‍ നീയവരോടെന്തു ചെയ്തു
നീയനന്ത ദയയല്ലോ ചെയ്തതു പുത്രാ!
ഈ മഹാപാപികള്‍ ചെയ്ത മഹാനിഷ്ഠൂര കുത്യം
നീ മഹാകാരുണ്യമോടും ക്ഷമിച്ചോ പുത്രാ!
ഭൂമി മാനുഷര്‍ക്കു വന്ന ഭീമഹാദോഷം പൊറുപ്പാന്‍
ഭൂമിയേക്കാള്‍ ക്ഷമിച്ചു നീ സഹിച്ചോ പുത്രാ!
ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചവര്‍ നിന്നെ
ജരൂസലേം നഗര്‍ നീളെ നടത്തി പുത്രാ!
വലഞ്ഞു വീണെഴുന്നേറ്റു കുലമരം ചുമന്നയ്യോ
കുലമലമുകളില്‍ നീയണഞ്ഞോ പുത്രാ!
ചോരയാല്‍ നിന്‍ ശരീരത്തില്‍ പറ്റിയ കുപ്പായമപ്പോള്‍
ക്രൂരമോടെ വലിച്ചവര്‍ പറിച്ചോ പുത്രാ!
ആദമെന്ന പിതാവിന്‍റെ തലയില്‍ വന്മരം തന്നില്‍
ആദിനാഥാ കുരിശില്‍ നീ തൂങ്ങിയോ പുത്രാ!
ആണിയിന്മേല്‍ തൂങ്ങി നിന്‍റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദനാസകലം സഹിച്ചോ പുത്രാ!
ആണി കൊണ്ടു നിന്‍റെ ദേഹം തുളച്ചതില്‍ കഷ്ടമയ്യോ
നാണക്കേടു പറഞ്ഞതിന്നളവോ പുത്രാ!
വൈരികള്‍ക്കു മാനസത്തിലെന്മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലുമില്ലയോ പുത്രാ!
അരിയ കേസരികളെ നിങ്ങള്‍ പോയ ഞായറിലെന്‍
തിരുമകന്‍ മുന്നില്‍ വന്നാചരിച്ചു പുത്രാ!
അരികത്തു നിന്നു നിങ്ങള്‍ സ്തുതിച്ചോശാനയും ചൊല്ലി
പരിചില്‍ കൊണ്ടാടായാരാധിച്ചുമേ, പുത്രാ!
അതില്‍ പിന്നെയെന്തു കുറ്റം ചെയ്തതെന്‍റെ പുത്രനയ്യോ
അതിക്രമം ചെയ്തു കൊള്‍വാനെന്തിതു പുത്രാ!
ഓമനയേറുന്ന നിന്‍റെ തിരുമുഖ ഭംഗി കണ്ടാല്‍
ഈ മഹാപാപികള്‍ക്കിതു തോന്നുമോ പുത്രാ!
ഉണ്ണി നിന്‍റെ തിരുമുഖം തിരുമേനി ഭംഗി കണ്ടാല്‍
കണ്ണിനാന്ദവും ഭാഗ്യസുഖമേ പുത്രാ!
കണ്ണിനാന്ദകരനാ; മുണ്ണി നിന്‍റെ തിരുമേനി
മണ്ണു വെട്ടിക്കിളയ്ക്കും പോല്‍ മുറിച്ചോ പുത്രാ!
കണ്ണുപോയ കൂട്ടമയ്യോ, ദണ്ഡമേറ്റം ചെയ്തു ചെയ്തു
പുണ്ണുപോലെ നിന്‍റെ ദേഹം ചമച്ചോ പുത്രാ!
അടിയൊടുമുടി ദേഹം കടുകിടെയിടയില്ല
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ!
നിന്‍റെ ചങ്കില്‍ ചവത്താല്‍ കൊണ്ട കുത്തുടന്‍ വേലസു-
യെന്‍റെ നെഞ്ചില്‍ കൊണ്ടു ചങ്കു പിളര്‍ന്നോ പുത്രാ!
മാനുഷന്‍റെ മരണത്തെക്കൊണ്ടു നിന്‍റെ മരണത്താല്‍
മാനുഷര്‍ക്കു മാനഹാനിയൊഴിച്ചോ പുത്രാ!
സൂര്യനും പോയ് മറഞ്ഞയ്യോ! ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്രാ!
ഭൂമിയില്‍ നിന്നേറിയൊരു ശവങ്ങളും പുറപ്പെട്ടു
ഭൂമിനാഥാ ദുഃഖമോടെ ദുഃഖമേ പുത്രാ!
പ്രാണനില്ലാത്തവര്‍ കൂടെ ദുഃഖമോടെ പുറപ്പെട്ടു
പ്രാണനുള്ളോര്‍ക്കില്ല ദുഃഖമിതെന്തു പുത്രാ!
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ടു
അല്ലലോടു ദുഃഖമെന്തു പറവൂ പുത്രാ!
കല്ലിനേക്കാളുറപ്പേറും യൂദര്‍ തന്‍റെ മനസ്സയ്യോ
തെല്ലു കൂടെയലിവില്ലാതെന്തിതു പുത്രാ!
സര്‍വ്വലോകനാഥനായ നിന്മരണം കണ്ട നേരം
സര്‍വ്വ ദുഃഖം മഹാദുഃഖം സര്‍വ്വതും ദുഃഖം
സര്‍വ്വ ദുഃഖക്കടലിന്‍റെ നടുവില്‍ ഞാന്‍ വീണു താണു
സര്‍വ സന്താപങ്ങളെന്തു പറവൂ പുത്രാ!
നിന്മരണത്തോടു കൂടെയെന്നെയും നീ മരിപ്പിക്കില്‍
ഇമ്മഹാ ദുഃഖങ്ങളൊട്ടു തണുക്കും പുത്രാ!
നിന്മനസ്സിന്നിഷ്ടമെല്ലാം സമ്മതിപ്പാനുറച്ചു ഞാന്‍
എന്മനസ്സില്‍ തണുപ്പില്ല നിര്‍മ്മല പുത്രാ!
വൈരികള്‍ക്കു മാനസത്തില്‍ വൈരമില്ലാതില്ലയേതും
നിന്‍ചരണ ചോരയാദം തന്‍ ശിരസ്സൊലുഴുകിച്ചു
വന്‍ ചതിയാല്‍ വന്ന ദോഷമൊഴിച്ചോ പുത്രാ!
മരത്താലെ വന്ന ദോഷം മരത്താലെയൊഴിപ്പാനായ്
മരത്തിന്‍മേല്‍ തൂങ്ങി നീയും മരിച്ചോ പുത്രാ!

0 അഭിപ്രായ(ങ്ങള്‍):

Post a Comment