Thursday, August 4, 2016

Synod of Diamper & Coonan Cross Oath1653

ഉദയംപേരൂർ സുന്നഹദോസും (Synod of Diamper_1599) കൂനൻ കുരിശു സത്യവും (Coonan Cross Oath_1653)
ഉദയംപേരൂർ സൂനഹദോസ്

                                   വിശ്വാസത്തിലും ആചാരത്തിലും ഉള്ള വൈരുധ്യങ്ങൾ തീർത്ത് കേരളത്തിലെ നസ്രാണികളെ പോപ്പിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യ റോമൻ കാതോലിക് (ലത്തീൻ) സഭാപ്രതിനിധികൾ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സുന്നഹദോസ് (1599 ജൂൺ 20-26). കേരള ചരിത്രത്തിൽ, വിശേഷിച്ചും ക്രിസ്ത്യൻ സഭാചരിത്രത്തിൽ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഒരു സംഭവമായാണ്‌ ഉദയംപേരൂർ സുന്നഹദോസിനെ കണക്കാക്കുന്നത്‌. നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ ക്രിസ്ത്യാനികൾ നൂറ്റാണ്ടുകളായി പിന്തുടർന്നിരുന്ന കേരള ക്രൈസ്തവ പാരമ്പര്യത്തിന്മേലുള്ള ഒരു ആക്രമണമായി ഇതിനെ പലരും കാണുന്നു.
അക്കാലത്ത് ഗോവ പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിലായിരുന്നു. അവിടത്തെ മെത്രാപ്പോലീത്ത, ഡോ. അലെക്സൊ ഡെ മെനസിസ് ആണ്‌ സുന്നഹദോസ്‌ വിളിച്ചുകൂട്ടിയത്‌. അങ്കമാലി രൂപതയുടെ അധികാരപരിധിയിൽ ആണ്‌ സുന്നഹദോസ്‌ നടന്നത്‌. അക്കാരണത്താൽ അങ്കമാലി സുന്നഹദോസ്‌ എന്നാണ്‌ വിളിക്കേണ്ടതെങ്കിലും അതിന്റെ പ്രത്യേകത മൂലം നടന്ന സ്ഥലമായ ഉദയംപേരൂരിന്റെ പേർ ചേർത്ത് അതിനെ വിളിക്കുന്നു. സുന്നഹദോസ് അഥവാ സൂനഹദോസ് എന്ന പദം (ആംഗലേയത്തിൽ സിനഡ്, Synod, ലത്തീനിൽ synodo സൈനോദോ) synodos എന്ന ഗ്രീക്ക് വാക്കിൽ നിന്നുത്ഭവിച്ചതാണ്. പള്ളികളുടെ ഉദ്യോഗസ്ഥന്മാരുടെ ഒരു സമിതി എന്നാണ് അർത്ഥം.
ചരിത്ര പശ്ചാത്തലം:
അന്ന് കേരളത്തിലെ ക്രിസ്ത്യാനികൾ ഏതെങ്കിലും പ്രത്യേക സഭയുടെ കീഴിൽ ആയിരുന്നില്ല. പേർഷ്യയിൽ നിന്നും മറ്റും വന്നിരുന്ന വണിക്കുകൾക്കൊപ്പം എത്തിയ മെത്രാന്മാരാണ് മലബാറിലെ ക്രിസ്ത്യാനികളുടെ ആത്മിയ കാര്യങ്ങൾ നോക്കിയിരുന്നത്‌. ഇവരിൽ പ്രത്യേകം സ്മരിക്കപ്പെടുന്ന രണ്ടു പേരാണ് മാർ സാബോർ, മാർ ആഫ്രൊത്ത്‌ എന്നിവർ. അവർ വെറും ആത്മീയഗുരുക്കൾ മാത്രമായിരുന്നില്ല. മതപ്രവർത്തനത്തോടൊപ്പം വ്യാപാരത്തിലും അവർ വ്യാപൃതരായിരുന്നു. വേണാട് വാണിരുന്ന അയ്യനടികൾ കൊല്ലത്തെ തരിസാപ്പള്ളിക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചു കൊടുത്തതു സംബന്ധിച്ച AD 849-ലെ തരിസാപള്ളി ശാസനങ്ങൾ കേരളത്തിലെ നസ്രാണി സാന്നിധ്യം അടയാളപ്പെടുത്തുന്ന ആദ്യത്തെ ലിഖിത രേഖകളാണ്.
അർമേനിയ, അന്ത്യോക്ക്യ, ബാബിലോൺ, കോൺസ്റ്റാന്റിനോപ്പിൾ എന്നിവടങ്ങളിൽ നിന്ന് പുരോഹിതശ്രേഷ്ഠന്മാർ ഉൾപ്പെടെ ക്രിസ്ത്യാനികൾ കേരളത്തിൽ വന്നിരുന്നു. ചിലരെല്ലം അവിടങ്ങളിലെ മത പീഡനം ഭയന്ന് പാലായനം ചെയ്തവരായിരുന്നു. എല്ലാവർക്കും ഊഷ്മളമായ സ്വീകരണമാണ്‌ കേരളത്തിലെ ജനങ്ങൾ നൽകി പോന്നത്‌. ആത്മീയ കാര്യങ്ങളിൽ നേതൃത്വം അത്യാവശ്യമായി അനുഭവപ്പെട്ടിരുന്ന കേരളത്തിലെ നസ്രാണികൾക്ക് ഈ അതിഥികൾ പ്രത്യേകം സ്വാഗതാർഹരായി തോന്നിയിരിക്കണം.
പോർട്ടുഗീസുകാർ വാസ്കോ ഡ ഗാമ യുടെ നേതൃത്വത്തിൽ കേരളത്തിലെത്തിയപ്പോൾ, ആത്മീയ നേതൃത്വത്തിന്‌ പുരോഹിതന്മാരുടെ അഭാവം, വ്യാപാരത്തിൽ മുസ്ലീങ്ങളിൽ നിന്നും മറ്റുമുള്ള കടുത്ത മത്സരം തുടങ്ങിയ പ്രശ്നങ്ങളാൽ കുറേക്കാലമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന കേരളത്തിലെ ക്രിസ്ത്യാനികൾ അവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ചേരമാൻ പെരുമാളിനെപ്പോലെയുള്ള ഭരണാധികാരികളുടെ കാലത്ത്‌ കിട്ടിയിരുന്ന പരിഗണനയും സൗകര്യങ്ങളും പിന്നീട്‌ വന്ന രാജാക്കന്മാരിലും താവഴികളിലും നിന്നു ലഭിച്ചിരുന്നില്ല എന്ന പരാതി അവർക്കുണ്ടായിരുന്നു. പുറത്തു നിന്ന് വ്യാപാരികളേയോ അവരുടെ കൂടെ വരാറുള്ള മെത്രാന്മാരേയോ കാണാതെ വിഷമിച്ചിരുന്ന കേരളത്തിലെ ക്രിസ്ത്യാനികൾ വാസ്കോ ഡ ഗാമ എത്തിയതറിഞ്ഞപ്പോൾ സമധാനിച്ചു. അവർ ഗാമയെ കണ്ട്‌ പഴയ കേരള രാജാവ്‌ അവർക്ക്‌ നൽകിയ അടയാളവും സമ്മാനവും ഗാമയ്ക്ക്‌ നൽകുകയും അവരെ പോർട്ടുഗലിലെ രാജാവിന്റെ അധീനതയിലാക്കി രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
പിന്നീട്‌ പോർട്ടുഗലിൽ നിന്നു വന്ന സംഘങ്ങളിൽ ലത്തീൻ മിഷണറിമാരും മെത്രാന്മാരും ഉണ്ടായിരുന്നു. ഈശോസഭക്കാർ (ജെസ്യൂട്ടുകൾ) കേരളത്തിൽ എത്തിയത് അങ്ങനെയാണ്‌. റോമാ സഭയും മാർപാപ്പയും കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കാലമായിരുന്നു അത്‌. മെത്രാന്മാരെ നിയമിക്കുന്നതും മറ്റുമുള്ള അധികാരം മാർപാപ്പ പോർട്ടുഗൽ രാജാവിന്‌ കൈമാറി പാദ്രുവാദോ എന്ന ഉടമ്പടിയിൽ ഒപ്പു വച്ചിരുന്നു. എന്നാലും മാർപാപ്പ പ്രത്യേകം അയച്ചിരുന്ന വികാരി അപ്പോസ്തലികന്മാരും ഇവിടെ എത്തി മത പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ലത്തീൻ ആരാധനാ ഭാഷയായുള്ള ഇവർക്കൊക്കെ ഇവിടത്തെ സുറിയാനി ക്രിസ്ത്യാനികളുടെ ആചാരങ്ങൾ മനസ്സിലാക്കാനോ ഉൾകൊള്ളാനോ കഴിഞ്ഞില്ല. കേരളത്തിന്റെ സംസ്കാരത്തിൽ നിന്നു നസ്രാണികൾ സ്വീകരിച്ച് പിന്തുടർന്നിരുന്ന ഒട്ടേറെ അംശങ്ങളുണ്ടായിരുന്നത് പോർത്തുഗീസുകാർക്കു രസിച്ചില്ല. ഉദാഹരണത്തിന്‌ കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ തന്നെയാണ്‌ മെത്രാന്മാരും മറ്റു പുരോഹിതന്മാരും ധരിച്ചിരുന്നത്‌. ക്രിസ്ത്യാനികളെ കണ്ടാൽ മറ്റു ജാതിക്കാരിൽ നിന്ന് തിരിച്ചറിയാൻ,കഴുത്തിൽ ധരിച്ചിരുന്ന കുരിശ് അല്ലാതെ മറ്റൊന്നുമില്ലായിരുന്നു. മറ്റു നാട്ടുകാരെപ്പോലെ പോലെ തലയിൽ കുടുമയും കാതിൽ കടുക്കനും ഒക്കെ അവർക്കുമുണ്ടായിരുന്നു. മറ്റു ജാതിക്കാരിൽ നടന്നിരുന്ന ജാതകം, മന്ത്രവാദം എന്നിങ്ങനെയുള്ള ആചാരങ്ങളും ക്രിസ്ത്യാനികൾക്കിടയിൽ നിലനിന്നിരുന്നു. നൂറ്റാണ്ടുകളായി പേർഷ്യൻ സഭകളുമായി അഭേദ്യമായി ബന്ധത്തിൽ കഴിഞ്ഞിരുന്ന നസ്രാണികൾ ആ വഴിക്കു കിട്ടിയ ആചാരങ്ങളെയും ത്യജിക്കാൻ തയ്യാറായിരുന്നില്ല.
കുരിശുയുദ്ധങ്ങളും മാർട്ടിൻ ലൂഥർ തുടങ്ങിവച്ച മത നവീകരണം പ്രസ്ഥാനവും പാശ്ചാത്യ ക്രൈസ്തവ സമൂഹത്തിൽ സൃഷ്ടിച്ച പ്രകമ്പനങ്ങളുടെ പശ്ചാത്തലത്തിൽ മാത്രം ചിന്തിച്ച മിഷണറി വ്യഗ്രതയുള്ള പോർത്തുഗീസുകാർക്കു അവയിലൊന്നും ഉൾപ്പെടാത്ത നസ്രാണി സമൂഹത്തെ കേരളത്തിന്റെ സവിശേഷവും തനതുമായ സാഹചര്യം കണക്കിലെടുത്ത് മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും ആയില്ല. പോർട്ടുഗീസുകാർ നസ്രാണികളുടെ സംസ്കൃതിയിൽ തങ്ങൾക്കു മനസ്സിലാക്കാനാവാത്ത അംശങ്ങളെയെല്ലാം നെസ്തോറിയൻ ശീശ്മ എന്ന് ആക്ഷേപിച്ച്‌ തിരുത്താൻ ശ്രമിച്ചു. മാർത്തോമ്മാ ക്രിസ്ത്യാനികൾ ആവട്ടെ അങ്കമാലി ആസ്ഥാനമാക്കി അന്ന് അവരെ ഭരിച്ചിരുന്ന മാർ അബ്രാഹാമിന്റെ കീഴിൽ പോർട്ടുഗീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കുവാൻ ശ്രമിച്ചു. നസ്രാണികൾക്ക് അന്ന് ജാതിക്കു കർത്തവ്യൻ (അർക്കദിയാക്കോൻ എന്നു പോർത്തുഗീസ് ഭാഷ്യം)എന്ന സ്ഥാനപ്പേരുള്ള സമുദായ നേതാവു ഗീവർഗീസിനു കീഴിൽ മുപ്പതിനായിരത്തോളം വരുന്ന ഒരു സൈന്യം ഉണ്ടായിരുന്നു. ഇതിനാൽ പോർട്ടുഗീസ്‌ പട്ടാളം അതിക്രമത്തിന്‌ മുതിർന്നില്ല. ഈ സമയത്താണ്‌ മാർ ആബ്രഹാം മരണമടയുന്നത്‌. ഇത്‌ അവസരമാക്കി പോർട്ടുഗീസുകാരുടെ പാദ്രുവാദോയുടെ ആസ്ഥാനമായ ഗോവയിലെ മെത്രാപോലീത്ത ഡോം ഡോ. മെനസിസ്‌ കേരളത്തിലേയ്ക്ക്‌ എത്തി്‌
ഉദയംപേരൂർ:
എറണാകുളം ജില്ലയിലെ അത്രയൊന്നും പ്രസിദ്ധമല്ലാത്ത ഒരു സ്ഥലമായിരുന്ന ഉദയം‍പേരൂർ‍ പോർട്ടുഗീസുകാരുടേ ശക്തി കേന്ദ്രമായ കോട്ടയും പള്ളികളും നിലനിന്നിരുന്ന പള്ളിപ്പുറത്തു നിന്ന് വളരെ അടുത്തായിരുന്നു. അങ്കമാലിയിലെ നസ്രാണികൾ ശക്തി പ്രാപിച്ചവരായിരുന്നു എന്നതും അവിടെ എന്തെങ്കിലും എതിർപ്പുണ്ടായാൽ സഹായത്തിന്‌ പോർട്ടുഗീസ്‌ പട്ടാളം എത്താൻ സമയം എടുത്തേക്കാം എന്നതും അങ്കമാലിക്കു പകരം ഉദയംപേരൂർ തിരഞ്ഞെടുക്കാൻ കാരണമായി. മാത്രവുമല്ല സൂനഹദോസിനുള്ള തയ്യാറെടുപ്പിനിടെ ഉദയംപേരൂരിനടുത്തുള്ള ചേന്ദമംഗലം, കടുത്തുരുത്തി എന്നിവടങ്ങളിലെ പള്ളികളെ തന്റെ പക്ഷത്താക്കുന്നതിൽ മെനസിസ് വിജയിച്ചിരുന്നു.
ഉദയംപേരൂരിൽ ഉണ്ടായിരുന്ന പള്ളി മാർ സാബോർ ക്രി.പി. 890-കളിൽ സ്ഥാപിച്ചതാണ് എന്നു പറയപ്പെടുന്നു. ഇത്‌ വി. സാബോറിന്റെ തന്നെയും, മറ്റൊരു പുണ്യവാളനായ, വി. ആഫ്രോത്തിന്റേയും സംയുക്ത നാമങ്ങളിലായിരുന്നു. എന്നാൽ ഈ പള്ളി ഇന്നില്ല. കാലപ്പഴക്കം കൊണ്ട്‌ ജീർണ്ണിച്ചു പോയി.
അലെക്സിസ് ഡെ മെനസിസ് മെത്രാപ്പോലീത്ത:
ഗോവയിലെ മെത്രാപ്പോലീത്തയായിരുന്ന മെനസിസ് സ്പയിൻകാരനായിരുന്നു. ഒരു പ്രഭു കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ഡോം എന്ന സ്ഥാനപ്പേര് ഉണ്ടായിരുന്നു. ഗോവയിൽ നിരവധി ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷമാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്. അങ്കമാലിയിലെ മെത്രാൻ മരിച്ചുപോയതിനാലും അങ്കമാലി ഗോവയുടെ കീഴിലുള്ള രൂപതയായതിനാലും തനിക്ക് സുന്നഹദോസ് നടത്താൻ അധികാരം ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. അദ്ദേഹം കൊടുങ്ങല്ലൂരിലെ പോർട്ടുഗീസ് കോട്ടയിൽ താമസിച്ച് മലബാറിലെ ആചാരങ്ങളെക്കുറിച്ച് പഠിക്കുകയും സുന്നഹദോസിൽ അവതരിപ്പിക്കേണ്ട കാനോനുകളുടെ കരട് തയ്യാറാക്കുകയും ചെയ്തു. പിന്നീട് അത് ഫ്രാൻസിസ് റോസ് എന്ന വൈദികൻ പോർട്ടുഗീസ് ഭാഷയിൽ നിന്ന് മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുകയാണുണ്ടായത്. 1599 ഫെബ്രുവരി ഒന്നിന് മെനസിസ് കൊച്ചിയിൽ എത്തി. കൊച്ചി രാജാവ് അദ്ദേഹത്തിന് വമ്പിച്ച സ്വീകരണം ഒരുക്കിയിരുന്നു.
സുന്നഹദോസിന്റെ തയ്യാറെടുപ്പുകൾ:
പെന്തക്കോസ്ത കഴിഞ്ഞു വന്ന മൂന്നാമത്തെ ഞായറാഴ്ച 1599 ജൂൺ 20-ന് സുന്നഹദോസ് ആരംഭിച്ചു. ജൂൺ മാസത്തിലെ മൺസൂൺ മഴയെ അവഗണിച്ചാണ് ഇത് ആരംഭിച്ചത്. ദൂരെ നിന്നുള്ളവരെല്ലാം ദിവസങ്ങൾ മുന്നേ എത്തിച്ചേർന്നു. അവർക്കെല്ലാം താമസ സൗകര്യവും ഒരുക്കിയിരുന്നു. ഒരുപക്ഷേ കലഹം ഒഴിവാക്കാനും അങ്കമാലിക്കാരായ സൈന്യത്തെ ഒഴിവാക്കാനും കൂടിയായിരുന്നിരിക്കണം, മഴമൂലം യാത്ര ദുരിതമായ ജൂൺ മാസം തിരഞ്ഞെടുത്തത്.
അദ്ധ്യക്ഷൻ മെനസിസ് മെത്രാപ്പൊപീത്ത തന്നെയായിരുന്നു. അദ്ദേഹത്തിനെ സഹായിക്കാൻ മെല്ക്കിയോർബ്രാസ്, ഫ്രാൻസിസ് റോസ് എന്നിങ്ങനെ അഞ്ച് വൈദികരുമുണ്ടായിരുന്നു. ഫ്രാൻസിസ് റോസ് മലയാള ഭാഷയിൽ നല്ല അറിവുള്ള ആളായിരുന്നു.
ഇവരെ കൂടാതെ കേരളത്തിലെ പള്ളികളിൽ നിന്നുള്ള 153 കത്തനാർമാരും 660 അൽമായരും പങ്കെടുക്കാനായി എത്തിയിരുന്നു. കൊച്ചിയിൽ നിന്ന് ഗായകരുടെ ഒരു സംഘവും സന്നിഹിതരായിരുന്നു. പോർട്ടുഗീസ് കപ്പിത്താനായ ആൻറണി ഡെ നോറോഞ്ഞയും സുന്നഹദോസിൽ പങ്കെടുത്തു.
സുന്നഹദോസ്:
ഒന്നാം ദിവസം

സുന്നഹദോസ് ആരംഭിച്ചത് കത്തോലിക്കാ സഭയുടെ മുറപ്രകാരമുള്ള ദിവ്യബലിയോടെയാണ്. ആദ്യം ദിവ്യബലി അർപ്പിച്ചത് മെനസിസ് മെത്രാപ്പോലീത്തയായിരുന്നു. തുടർന്ന് എല്ലാ വൈദികരോടും ദിവ്യബലി അർപ്പിക്കാനും പാപസങ്കീർത്തനം നടത്തി ആത്മശുദ്ധി പ്രാപിച്ചവർ ദിവ്യകാരുണ്യം സ്വീകരിക്കനും അദ്ദേഹം നിർദ്ദേശിച്ചു. തുടർന്ന് മെനസിസ് തന്നെ ക്ലെമൻറ് മാർപാപ്പ അയച്ചതാണ് എന്നു പറഞ്ഞു കൊണ്ടുള്ള പ്രസ്താവന പോർട്ടുഗീസ് ഭാഷയിൽ നടത്തി. അതിന്റെ സംക്ഷിപ്ത പരിഭാഷ ഇങ്ങനെയാണ് “അങ്കമാലിയിൽ മെത്രാൻ ഇല്ലാത്തതുകൊണ്ടും ഈ രൂപത ഗോവൻ ആധിപത്യത്തിലായതു കൊണ്ടും ഗോവാ മെത്രാപ്പോലീത്ത എന്ന നിലയ്ക്ക് ഒരു സുന്നഹദോസ് നടത്താൻ എനിക്ക് അധികാരമുണ്ട്”. ഇത് മലയാളത്തിലേയ്ക്ക് അന്ന് പരിഭാഷപ്പെടുത്തിയത് പള്ളുരുത്തി ഇടവകാംഗമായ യാക്കോബ് കത്തനാരായിരുന്നു. തർജ്ജമ ശരിയാണോ എന്ന് പരിശോധിക്കാൻ ഫ്രാൻസിസ് റോസ്, ആന്തണി ടൊസ്കാനോ എന്നീ വൈദികന്മാർ ഉണ്ടായിരുന്നു. ലത്തിൻ ഭാഷ അറിയാവുന്ന ആർക്കും സംശയങ്ങൾ ചോദിക്കാൻ അവസരം നൽകിയിരുന്നു. സമ്മേളനം ആരംഭിക്കുന്ന സമയത്ത് നാട്ടുകരായ ചില കത്തനാർമാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പൊതുവേ കാര്യങ്ങൾ മെനസിസിന്റെ പദ്ധതിയനുസരിച്ച് തന്നെ നീങ്ങി. പിന്നീട് സത്യപ്രതിജ്ഞ ചെയ്യൽ ആയിരുന്നു. അതിനും പലരും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും മെൻസിസിന്റെ നയവും ഭീക്ഷണിയും കൊണ്ട് മെനസിസ് എല്ലാം നിയന്ത്രിച്ചു നിർത്തി.
രണ്ടാം ദിവസം
രണ്ടാം ദിവസത്തെ പ്രമേയം വിശ്വാസ പ്രഖ്യാപനമായിരുന്നു. അതിൽ നെസ്തോറിയനേയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളേയും തള്ളിപ്പറയലായിരുന്നു മുഖ്യം. ആദ്യം വിശ്വാസ പ്രഖ്യാപനം നടത്തിയത് മെത്രാപോലീത്തയായിരുന്നു. പിന്നീട് ആർച്ച് ഡീക്കൻ ഗീവർഗീസ് സ്വന്തം പേരിൽ പ്രഖ്യാപനം നടത്തി. പിന്നീട് എല്ലാ കത്തനാർമാരും മലയാളത്തിൽ വിശ്വാസപ്രഖ്യാപനം നടത്തി.
മൂന്നാം ദിവസം
വിശ്വസപ്രഖ്യാപനം കഴിഞ്ഞ് ജ്ഞാനസ്നാനം, സ്ഥൈര്യ ലേപനം, എന്നീ കൂദാശാകളെപറ്റി ചർച്ചചെയ്യുകയും അവയെക്കുറിച്ചുള്ള തീരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്തു. എല്ലാ ദിവസവും രണ്ടു സമ്മേളനങ്ങൾ ഉണ്ടായിരുന്നു. രാവിലെ ഏഴു മണിമുതൽ പതിനൊന്നു വരെയും ഉച്ചതിരിഞ്ഞ് രണ്ടുമണി മുതൽ വൈകീട്ട് ആറുമണി വരേയും ആയിരുന്നു അവ നടന്നിരുന്നത്.
നാലാം ദിവസം
വിശുദ്ധ കുർബാന ഒരു ബലി എന്ന നിലയിലും ഒരു കൂദാശ എന്ന നിലയിലും ചർച്ച ചെയ്യപ്പെട്ടു. പാപസങ്കീർത്തനം, ഒടുവിലത്തെ ഒപ്രുശീമ(അന്ത്യകൂദാശ), കുർബാനപ്പുസ്തക പരിഷ്കരണം മുതലായവ ചർച്ച ചെയ്യപ്പെട്ടവയിൽ പെടുന്നു. അക്കാലത്ത് കേരളത്തിലെ ക്രിസ്ത്യാനികൾ പശ്ചാത്യസഭകളിൽ നിലവിലുണ്ടായിരുന്ന തരം പാപ സങ്കീർത്തനം (auricular confession) അഥവാ കുമ്പസാരം കൂടാതെയാണ് പരി. കുർബാന സ്വീകരിച്ചിരുന്നത്. വൈദികരോട് പാപം ഏറ്റുപറഞ്ഞു കുമ്പസാരിക്കുന്ന പതിവ് നസ്രാണികൽക്കിടയിൽ അന്നുവരെ നിലനിന്നിരുന്നില്ല. പകരം, സഹോദര ഭവേന പരസ്പരം തെറ്റുകൾ ഏറ്റുപറഞ്ഞ് രമ്യപ്പെടുന്ന പിഴമൂളൽ ആയിരുന്നു നടപ്പുണ്ടായിരുന്നത്. ഇതു മാത്രമല്ല, വി.കുർബ്ബാന രോഗികൾക്ക് മാത്രമാണ് നൽകിയിരുന്നത്. പ്രസ്തുത കീഴ്‌വഴക്കങ്ങൾ തിരുത്തുന്നതു സംബന്ധിച്ച പതിനഞ്ച് ഡിക്രികൾ ആണ് അന്ന് അംഗീകരിച്ചത്.
അഞ്ചാം ദിവസം
ജൂൺ 24 ന് സ്നാപകയോഹന്നന്റെ തിരുനാൾ ആഘോഷിക്കാൻ പോർട്ടുഗീസുകാർ പോയ സിവസം പുറത്തു നിന്നുള്ളവരെ മാറ്റി നിർത്തിയാണ് സൂനഹദോസ് സമ്മേളിച്ചത്. ത്രിത്വം, തിരുവവതാരം, കന്യാമറിയത്തിന്റെ ദിവ്യ മാതൃത്വം, ആദിപാപം, ശുദ്ധീകരണംസ്ഥലം, വിശുദ്ധരുടെ മാദ്ധ്യസ്ഥം, വിഗ്രഹങ്ങളുടെ വണക്കം, സഭയും അതിന്റെ സംഘടനകളും, വേദ പുസ്തകങ്ങളിലെ അംഗീകൃത ഗ്രന്ഥങ്ങൾ എന്നിവ അന്ന് പരിഗണിക്കപ്പെട്ടു. ഈ അവസരത്തിൽ നെസ്തോറിയൻ പാഷാണ്ഡതയെ ഉപേക്ഷിക്കുന്ന പ്രതിജ്ഞ കത്തനാർമാരും നസ്രാണികളും നടത്തിയത് മുൻ രേഖകളിലേക്ക് ചേർക്കപ്പെട്ടു.
സുറിയാനിയിലെ വേദ പുസ്തകം ലത്തീനിലുള്ളതിനുള്ളതിനോട് സമാനമാക്കി. ക്രിസ്തീയമല്ലാത്ത ആചാരങ്ങളോടും വിശ്വാസങ്ങളോടും ജാഗ്രത പുലർത്തണം എന്ന് ഉപദേശിച്ചു. വിധി, ദേഹാന്തരപ്രാപ്തി എന്നീ കാര്യങ്ങളിൽ ഉള്ള വിശ്വാസം നിഷിദ്ധമാക്കി. വിഗ്രഹങ്ങളെ ആരാധിക്കുന്ന ഹിന്ദുക്കളുടെ വിദ്യാലയങ്ങളിൽ മക്കളെ പഠിക്കാൻ അയക്കരുതെന്ന് വിലക്കി. കൽദായ പാത്രിയാക്കീസിനെ ശീശ്മക്കാരനായി പ്രഖ്യാപിച്ചു. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോർ, താർസിസിലെ ദിയോദാരസ് മുതലായവരെ പ്രകീർത്തിക്കുന്ന ഭാഗങ്ങൾ പ്രാർത്ഥനകളിൽ നിന്നു നീക്കം ചെയ്തു. ഇത്തരം പുസ്തകങ്ങൾ നശിപ്പിക്കാനും തീരുമാനമായി.
ആറാം ദിവസം
ഈ ദിവസം തിരുപട്ടം വിവാഹം എന്നീ കൂദാശകളാണ് പരിഗണിക്കപ്പെട്ടത്. വൈദികൻ വിവാഹം കഴിക്കരുതെന്നും വിവാഹം കഴിച്ചവർ ഭാര്യയും മക്കളുമായുള്ള ബന്ധം വിടർത്തണമെന്നും തീരുമാനമായി. ഇത് മിക്ക വൈദികർക്കും സ്വീകാര്യമായിരുന്നില്ല. എങ്കിലും ഭാര്യമാർക്ക് പള്ളി വക ജീവിത ചെലവുകൾ നൽകാം എന്നായപ്പോൾ അവർ മനസ്സില്ലാ മനസ്സോടെ സമ്മതിക്കുകയായിരുന്നു. വിവാഹത്തിനും മറ്റും വയസ് പരിധി നിശ്ചയിച്ചു തീരുമാനമാക്കുകയും ചെയ്തു.
ഏഴാം ദിവസം
അങ്കമാലിയുടെ സ്വാധീനശക്തി കുറക്കാനായിട്ടായിരിക്കണം മെനസിസ് ആ രൂപതയെ പല ഇടവകയായി മാറ്റാനുള്ള തീരുമാനമെടുത്തു. താഴ്ന്ന ജാതിയിൽ നിന്ന് മതം മാറി വരുന്നവർക്കായി പ്രത്യേകം പള്ളി വേണമെന്ന് കത്തനാർമാർ വാദിച്ചതിന്റെ ഫലമായി അതനുവദിച്ചെങ്കിലും അതുണ്ടാകുന്നതുവരെ അവർക്ക് ഏത് പള്ളിയിൽ നിന്നും കൂദാശ സ്വികരിക്കാമെന്ന് വിധിച്ചു.
അവസാനദിവസം അസന്മാർഗ്ഗിക ആചാരങ്ങളെക്കുറിച്ചും ചർച്ച നടത്തി. പാരമ്പര്യ സ്വത്തു തർക്കം, ദത്തെടുക്കൽ വസ്ത്രധാരണരീതി എന്നിവയും ചർച്ച ചെയ്യപ്പെട്ടു. മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, തുടങ്ങിയവ ക്രിസ്ത്യാനികൾക്ക് നിഷിദ്ധമാക്കി.
സുന്നഹദോസിനു ശേഷം:
സുന്നഹദോസിനു ശേഷം ആർച്ച് ബിഷപ്പ് മെനസിസ് പള്ളികൾ സന്ദർശിക്കാൻ തുടങ്ങി. സുന്നഹദോസിന്റെ കാനോനകൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ഉദ്ദേശം. കേരളത്തിലെ മിക്ക പള്ളികളും അദ്ദേഹം സന്ദർശിച്ചു. മിക്ക സ്ഥലത്തും സുറിയാനി ഗ്രന്ഥങ്ങൾ കത്തിച്ചു കളഞ്ഞു. ഏറ്റവും അധികം നശിപ്പിക്കപ്പെട്ടത് അങ്കമാലിയിലാണ്. പറവൂർ വച്ച് സന്ദർശനം പൂർത്തിയാക്കി മെനസിസ് മടങ്ങിപ്പൊയി. പോകുന്നതിനു മുൻപ് അർക്കദിയാക്കോനെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ താല്കാലിക ഭരണാധികാരിയായി വാഴിക്കാനും മറന്നില്ല.
അന്നത്തെ വസ്ത്രധാരണരീതി, ഭാഷ:
അന്നത്തെകാലത്തെ വസ്ത്രധാരണരീതിയെ പറ്റി സുന്നഹദോസിന്റെ രേഖകളിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ലഭിക്കുന്നു. സൂനഹദോസിൽ പങ്കെടുത്ത ഇടവക പ്രമാണിമാർ ഒരു മുണ്ട് മാത്രം ഉടുത്തിരുന്നു, എല്ലാവർക്കും കുടുമയുണ്ടായിരുന്നു. മറ്റു ജാതിക്കാരിൽ നിന്ന് അവരെ തിരിച്ചറിയണമെങ്കിൽ അവരുടെ കുടുമയുടെ അറ്റത്തെ കുരിശ് ദർശിക്കണം. എല്ലാവരും കാതിൽ കടുക്കനും സ്വർണ്ണ കങ്കണങ്ങളും ധരിച്ചിരുന്നു. ചിലർക്ക് അംഗരക്ഷകർ ഉണ്ടായിരുന്നു. മറ്റു ചിലർ വാൾ ധരിച്ചിരുന്നു. മഴക്കാലമായതിനാൽ ഓലക്കുടയും തൊപ്പിക്കുടയും ധരിച്ചിരുന്നു. ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു പോവാതിരിക്കാൻ അരയിൽ ചുവന്ന കച്ച കെട്ടിയിരുന്നതിലാണ് പണവും മറ്റും വച്ചിരുന്നത്. അരയിൽ തിരുകിയിരുന്ന കത്തിയുടെ അറ്റത്ത് വെള്ളിച്ചങ്ങലയിൽ വെറ്റില ചെല്ലം കാണപ്പെട്ടിരുന്നു. വിരലുകളിൽ പഞ്ചലോഹ മോതിരങ്ങളും സ്വർണ്ണ, വെള്ളി ആഭരണങ്ങളും കനമുള്ള കർണ്ണാഭരണങ്ങളും കാണപ്പെട്ടു.
സുന്നഹദോസിന്റെ തീരുമാനങ്ങൾ നിയമങ്ങളാക്കി ക്രോഡീകരിക്കുന്നതാണ് കാനോനകൾ. പോർച്ചുഗീസ് ഭാഷയിലുള്ള കാനോനകൾ മലയാളത്തിലേക്ക് തർജമ ചെയ്തത് ഒരു യാക്കോബ് ആണ്. 16-ാം നൂറ്റാണ്ടിലെ അവസാന ഘട്ടത്തിലെ മലയാളഭാഷയുടെ ശരിയായ മാതൃക മനസ്സിലാക്കുന്നതിന് ഈ കൃതി വളരെ സഹായകമാണ്. ദ്രാവിഡ, സുറിയാനി പദങ്ങൾ ഏറിയും സംസ്കൃതപദങ്ങൾ കുറഞ്ഞും വ്യവഹാരഭാഷയ്ക്ക് പ്രാധാന്യം നൽകിയും രചിച്ചിട്ടുള്ള കാനോനകളുടെ ശൈലി അറിയുന്നതിന് ഒരു ഭാഗം നോക്കുക:
"നസ്രാണികളിൽ ചില ആശാൻമാരു പരതൈവരെ വെച്ച കുമ്പിടുന്നു, എന്നു ശുദ്ധമാന സുനഹ ദൊസ കെട്ടു. എന്നാൽ ആ വണ്ണം ആരാനും ചെയ്യുന്നവരുണ്ടെങ്കിൽ പട്ടക്കാരും എണങ്ങരും കൂടെ അവിടേക്ക് ചെന്ന് അവരൊട് അത അരുതെന്നു വിലക്കണം."
പാഷാണ്ഡത ആരോപിച്ച് നശിപ്പിക്കപ്പെട്ട പുസ്തകങ്ങൾ:
ഉദയംപേരൂർ സുന്നഹദോസിൽ നശിപ്പിക്കപ്പെട്ടു എന്നു പറയുന്ന ഗ്രന്ഥങ്ങൾ ഇവയാണ്:
1. പാർസിമാൻ The Parsimon or Persian Medicines)
2. മാർഗസീശ (Book of Orders)
3. പിതാക്കന്മാരുടെ പുസ്തകം (The Book of the Fathers)
4. പവിഴത്തിന്റെ പുസ്തകം (The Pearl of Faith)
5. മാക്കമൊത്ത്‌ (പറുദീസ) (Maclamatas)
6. മിശിഹായുടേ തിരുബാല പുസ്തകം (The book of the infancy of the savior)
7. സ്വർഗത്തിൽ നിന്നും വന്ന കത്ത്‌ (Domingo or Letter of the Lord's-day)
8. കമീസിന്റെ പാട്ടുകൾ (Comiz)
9. യോഹന്നാൻ വരകൽദോസ- ഈശോ കർത്താവും ദൈവത്തിന്റെ പുത്രനും വെവ്വേറേയാണെന്നു പറയുന്ന പുസ്തകം. (Book of John Braldon)
10. സുന്നഹദോസുകളുടെ പുസ്തകം (Book of Synods)
11. നർസായുടേ പുസ്തകം
12. പ്രഹൻ പുസ്തകം. യൗസേപ്പിന്‌ മറിയത്തെ കല്യാണം കഴിക്കുന്നതിനു മുൻപ്‌ വേറേ ഭാര്യയും മക്കളും ഉണ്ടായിരുന്നെന്നു ഈ പുസ്തകത്തിൽ പറയുന്നു.
13. വാവാകട്ടെ പുസ്തകം
14. നുഹറ
15. എംങ്കർത്താപുസ്തകം
16. ഇദാറ
17. സുബാടേ നമസ്കാരം
18. അൻപത്‌ നൊയമ്പിന്റെ ഉദർ പ്രാർത്ഥന
സുന്നഹദോസിന്റെ ഫലങ്ങൾ:
കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു സുന്നഹദോസ്. അതിനു ശേഷം ഉണ്ടായ മാറ്റങ്ങൾ കേരളീയരുടെ ജീവിതത്തിൽ ഇന്നും പ്രതിഫലിക്കുന്നു.
അന്നു വരെ കേരളത്തിലെ ക്രിസ്ത്യാനികൾ സാമൂഹ്യ ജീവിതത്തിൽ മറ്റു സമൂഹങ്ങളുടേതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു. അവരുടെ സാമൂഹ്യജീവിതത്തേയും മത വിശ്വാസത്തേയും പാശ്ചാത്യ വത്കരിക്കാനുള്ള ശ്രമമായിരുന്നു സുന്നഹദോസ് എന്നു പറയാം.
സുന്നഹദോസിനും മുമ്പ് മദ്ധ്യപൗരസ്ത്യ ദേശീയരായ മെത്രാന്മാർക്കായിരുന്നു നസ്രാണികളുടെ ‍ആത്മീയ നേതൃത്വം. എന്നാൽ സൂനഹദോസിനു ശേഷം പൊർത്തുഗീസുകാർ നിശ്ചയിക്കുന്ന മെത്രാന്മാരാണ് ഇവിടെ എത്തിച്ചേർന്നത്. കേരളീയമായതിനോടെല്ലാം അവർക്ക് പുച്ഛമായിരുന്നു. ലത്തീൻ ആരാധനാക്രമങ്ങൾ സുറിയാനി ഭാഷയിൽ അവതരിപ്പിക്കാനും അത് അംഗീകരിപ്പിക്കാനും അവർ ശ്രമം നടത്തി.
സൂനഹോദസിനു മുൻപുണ്ടായിരുന്ന മെത്രാന്മാരുടെ അധികാരം ആത്മീയ കാര്യങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. മറ്റു കാര്യങ്ങളിൽ ഭരണം നിർവ്വഹിച്ചിരുന്നത് അർക്കദിയോക്കാൻ അയിരുന്നു. എന്നാൽ അത്തരം അധികാരങ്ങളും പിന്നീട് മെത്രാന്മാരിൽ ചെന്നു ചേർന്നു. അൽമായർക്ക് ജനാധിപത്യപരമായി ഭരണത്തിൽ പങ്കു ചേരുവാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. സഭാ ഭരണത്തിൽ ഏകാധിപത്യം വന്നുചേർന്നു.
അതാതു ദേശത്തെ പട്ടക്കാരെ വൈദിക ശുശ്രൂഷയ്ക്കു നിയോഗിക്കേണ്ടുന്നതിനു അന്യദേശക്കാരായ പട്ടക്കാരെ നിയമിച്ചു. പട്ടക്കാരുടെ ബ്രഹ്മചര്യം നിർബന്ധമാക്കിയത് മൂലം പല വൈദികർക്കും അവരുടെ കുടുംബങ്ങളെ വിട്ട് മാറി താമസിക്കേണ്ടി വന്നു.
കേരളത്തിലെ പള്ളികളിൽ വലിയ തോതിൽ വിശുദ്ധന്മാരുടെ രൂപങ്ങൾ ഏർപ്പെടുത്തിയതും രൂപങ്ങളുടെ വണക്കം തുടങ്ങിയതും ഇതിനുശേഷം ആണെന്നു പറയാം.
സുന്നഹദോസിനും മുന്ന് ക്രൈസ്തവരും ഹിന്ദുക്കളും സൗഹാർദ്ദത്തിലാആണ് ജീവിച്ചിരുന്നത്. എന്നാൽ അതിനുശേഷം മറ്റു ജാതിക്കാരെ അകറ്റി നിർത്തുന്ന സമീപനം ഉടലെടുത്തു. പോർട്ടുഗീസുകാർക്ക് ക്രിസ്ത്യാനികൾ ഒഴിച്ച് മറ്റാരേയും കണ്ടുകൂടായിരുന്നു.
ആധുനിക ദൃഷ്ടിയിൽ പുരോഗമനാത്മകമെന്നു പറയാവുന്ന പല പരിഷ്കാരങ്ങളും സൂനഹദോസിനെത്തുടർന്ന് നടപ്പാക്കപ്പെട്ടു. മന്ത്രവാദം, കൂടോത്രം, ജാതകപ്പൊരുത്തം നോക്കൽ എന്നിവ വിലക്കിയത് അവയിൽപ്പെടും. തീണ്ടൽ, തൊടീൽ തുറ്റങ്ങിയ ജാത്യാചാരങ്ങൾക്കെതിരെ കേരളത്തിൽ തുടങ്ങിയ ആദ്യത്തെ നിയമം ഒരു പക്ഷേ മെനസിസ് നടപ്പിലാക്കിയതായിരിക്കണം.
കേരള ക്രൈസ്തവരുടെ പിന്തുടർച്ചാവകാശക്രമത്തിൽ സുപ്രധാനമായ ഒരു പരിഷ്കാരം സുന്നഹദോസ് നടപ്പിലാക്കുകയുണ്ടായി. ആൺ മക്കളില്ലാത്ത കുടുംബങ്ങളിൽ പെൺ മക്കളിലൂടെ പരമ്പര്യ സ്വത്ത് കൈമാറുന്നതിന്റെ നിയമവശങ്ങൾ അതിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്. ബാല്യകാല വിവാഹം നിർത്തലാക്കി. ആണിനും പെണ്ണിനും വിവാഹ വയസ്സ് നിശ്ചയിച്ചു. വാണിജ്യ രംഗത്തു പ്രവർത്തിച്ചിരുന്ന നസ്രാണികൾ അന്യായ പലിശ വാങ്ങരുത് എന്ന് അനുശാസിച്ചു. ചീത്ത നാളുകളിൽ/രീതികളിൽ പിറക്കുന്ന കുട്ടികളെ കൊലപ്പെടുത്തുന്ന സമ്പ്രദായം അവസാനിക്കപ്പെട്ടു. അനാഥാലയങ്ങളുടെ ഉത്ഭവം ഒരു പക്ഷേ അങ്ങനെയായിരിക്കാം എന്ന് ചിലർ കരുതുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും സുന്നഹദോസ് അവസാനം ചെന്നെത്തിയത് നസ്രാണികളുടെ എതിർപ്പിലേയ്ക്കും അതു വഴി കൂനൻ കുരിശ് സത്യത്തിലേക്കുമാണ്.
കൂനൻ കുരിശു സത്യം
സൂനഹദോസിൽ വച്ചുതന്നെ അതു വഴി അടിച്ചേല്പിച്ച് മാറ്റങ്ങളെ ചെറുക്കുന്നതിന് നസ്രാണികൾക്കു കഴിഞ്ഞില്ലെങ്കിലും താമസിയാതെ തന്നെ, അവർക്കിടയിൽ പുതിയ മാറ്റങ്ങളോടുള്ള പ്രതിഷേധം വ്യാപകമാകാൻ തുടങ്ങി. പോർത്തുഗീസുകാർവഴിയല്ലാതെ, ഏതെങ്കിലും പൗരസ്ത്യ സഭയിൽ നിന്നു ഒരു മെത്രാനെ കിട്ടാൻ അവർ പല വഴിക്കും ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ കൊച്ചി തുറമുഖത്തിന്റെ മേൽ പോർത്തുഗീസുകാർക്കുണ്ടായിരുന്ന നിയന്ത്രണം ഇതിന് ഒരു വലിയ ഒരു തടസ്സമായി നിന്നു. മാർ അഹത്തള്ളാ എന്നൊരു മെത്രാൻ കേരളത്തിലേക്കു വരുന്നു എന്നറിഞ്ഞ നസ്രാണികൾ അദ്ദേഹത്തെ സ്വീകരിക്കാനായി കൊച്ചിയിൽ ഒത്തു ചേർന്നെങ്കിലും അദ്ദേഹത്തെ കരക്കിറങ്ങാൻ പോർത്തുഗീസുകാർ അനുവദിച്ചില്ല. എന്നു തന്നെയല്ല, അഹത്തൊള്ളായെ പോർത്തുഗീസുകാർ കടലിൽ കല്ല് കെട്ടി താഴ്ത്തി ഇട്ടു കൊന്നു എന്നൊരു വാർത്തയും പരന്നു. ഇതിന്റെ സത്യാവസ്ഥ ഇന്നും നി‍ശ്ചയമില്ലാതെയിരിക്കുന്നു. വാർത്ത കേട്ടു ക്ഷുഭിതരായ സുറിയാനികൾ മാർത്തോമ്മാ ഒന്നാമന്റെയും ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുടേയും നേതൃത്വത്തിൽ കൊച്ചികോട്ടയിലേയ്ക്ക് ജാഥ നടത്തി.ഒരുകൂട്ടർ കോട്ട വാതിൽ തകർത്തു. പോർട്ടുഗീസുകാർ ആയുധങ്ങൾ ഉപയോഗിച്ച് ചെറുത്തു, പിനീട് അവർ കൂട്ടം ചേർന്നു മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുൻപിൽ കൂട്ടം ചേർന്ന് കുരിശിൽ തൊട്ട്‌ പ്രതിജ്ഞയെടുക്കുവാൻ തീരുമാനിച്ചു. എന്നാൽ എല്ലവർക്കും ഒരേ സമയം കുരിശിൽ തൊടാൻ കഴിയാത്തതിനാൽ കുരിശിൽ ആലാത്തുകെട്ടി അതിൽ പിടിച്ചു സത്യം ചെയ്തു. ‘മേലാൽ ഈ വർഗ്ഗമുള്ള കാലത്തോളം സാമ്പാളൂർ പാതിരിമാരുടെ കീഴിൽ ഇരിക്കുകയില്ലയില്ല ’ എന്നായിരുന്നു ആ ചരിത്ര വാചകം. വലിക്കുന്ന ശക്തിയാൽ കുരിശു വളഞ്ഞു പോയി. 1653-ൽ നടന്ന ഈ സംഭവം ആണ് കൂനൻ കുരിശു സത്യം എന്ന് അറിയപ്പെടുന്നത്. അതേ തുടർന്നു അർക്കദിയാക്കോനെ, കൈവയ്പിനായി മറ്റൊരു മെത്രാന്റെ അഭാവത്തിൽ, പന്ത്രണ്ട് വൈദികർ ഒരുമിച്ച് കൈവയ്പ്പു നൽകി ഒന്നാം മാർത്തോമ്മാ എന്ന പേരിൽ മെത്രാനായി അഭിഷേകം ചെയ്തു.
കൂനൻ കുരിശിനു ശേഷം
ഒരു പക്ഷേ വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തു നില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. കൂനൻ കുരിശു സത്യം മാർപാപ്പയുടെ സർവ്വാധിപത്യത്തിനെതിരായിട്ടായിരുന്നു എന്ന് വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ശരിയല്ല എന്നാണ് ചില കത്തോലിക്കാ ആഭിമുഖ്യമുള്ള ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.അവരുടെ അഭിപ്രായത്തിൽ അത് മുഖ്യമായും പോർട്ടുഗീസുകാർക്കും അവരുടെ വക്താക്കളായ ഈശൊ സഭക്കാർക്കുമെതിരായിരുന്നു. അന്നത്തെ ക്രിസ്ത്യാനികൾ പാപ്പായുടെ അധികാരം അംഗീകരിച്ചു കൊടുത്തിരുന്നില്ല എന്നതും സുവിദമാണ്. ഡോ. ക്ലോഡിയസ് ബുക്കാനൻ അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.
കൂനൻ കുരിശിനു ശേഷം ആലങ്ങാട്ടു ഒരു മഹായോഗം കൂടി നെസ്തോറിയൻ ആണെന്ന് ആക്ഷേപിക്കപ്പെട്ട അവരുടെ വ്രണിത വികാരം അവസാനം ഒരു പ്രമേയം പാസ്സാക്കി അതിൽ ഇപ്രകാരം പറയുന്നു.
"നാം പാഷാണ്ഡരാണെന്ന് പറഞ്ഞുകൊള്ളട്ടേ. ആകയാൽ ഇവിടെ കൂടിയിരിക്കുന്ന നാം നിശ്ചയിച്ചിരിക്കുന്നതെന്തെന്നാൽ അവർ മാർപ്പാപ്പയുടെയും വിശുദ്ധമാതാവായ റോമ്മാസഭയുടെയും നമ്മുടെ അധ്യക്ഷന്റെയും കല്പന വകവക്കാതിരുന്നതുകൊണ്ടും, പൗലീസ്തപുരോഹിതന്മാർ നമ്മുടെയും നമ്മുടെ മാതാവായ റോമ്മാസഭയുടെയും ശത്രുക്കളായിരിക്കുന്നതുകൊണ്ടും, പാതിയാർക്കീസിനെ നമ്മുടെ കണ്ണുകൊണ്ട് കാണുന്നതുവരെ നാം അവരോട് സ്നേഹത്തിലിരിക്കേണ്ടതല്ല. ആ സന്ന്യാസ സമൂഹത്തിന്റെ കല്പന നാം ശ്രദ്ധിക്കേണ്ടതുമല്ല.”
1655-ൽ ഏതാനും കർമ്മലീത്താ (Carmelites) സന്യാസുകൾ കേരളത്തിലെത്തിച്ചേർന്നു. നസ്രാണികൾ പ്രധാനമായും വെറുത്തിരുന്നത് ഈശോ സഭക്കാരെയാണ്. അതിനാൽ കർമ്മലീത്താക്കാർക്കു നസ്രാണികളുമായി അനുരഞ്ജന ശ്രമങ്ങൾ നടത്താൻ ബുദ്ധിമുട്ടുണ്ടായില്ല. ജോസഫ് സെബാസ്തീനി എന്ന വൈദികനായിരുന്നു അവരുടെ നേതാവ്. ഒന്നാം മാർത്തോമ്മാ മെത്രാന്റെ പദവിക്ക് കോട്ടം തട്ടാതെയുള്ള ഒത്തുതീർപ്പാണ് നസ്രാണികൾ ആഗ്രഹിച്ചത്. അതിൽ കുറഞ്ഞ ഒന്നിനും സാധ്യമല്ലാത്ത സ്ഥിതിയാണുണ്ടായിരുന്നത്. എന്നാൽ ഇതിനിടക്ക് റൊമിലേയ്ക്ക് പോയ ജോസഫ് സെബാസ്തീനി മെത്രാനായാണ് തിരിച്ചു വന്നത്. മാർപാപ്പയിൽ നിന്ന് മാർത്തോമ്മാ ക്രിസ്ത്യാനികളെ ഭരിക്കാനുള്ള പ്രത്യേക അനുമതി അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതോടെ കർമ്മലീത്തർ അനുരഞ്ജന ശ്രമം ഉപേക്ഷിച്ചു. അവർ കൊച്ചീ രാജാവിന്റെ സഹായത്തോടെ മാർ തോമാ മെത്രാനെ കൂടുക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. എന്നാൽ അദ്ദേഹം അങ്കമാലി പള്ളി രാജാവിൽ നിന്നു വില കൊടുത്തു വാങ്ങി. ഡച്ചുകാരുടെ ശക്തി വർദ്ധിക്കുക മൂലം പൊർത്തുഗീസുകാർക്ക് കേരളം വിട്ട് പോകേണ്ടി വന്നതിനു മുൻപേ ചുരുങ്ങിയ കാലം കൊണ്ട് 84 പള്ളികൾ റോമൻ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലാക്കി. 32 പള്ളികൾ മാത്രമേ തോമ്മാ മെത്രാനൊപ്പം നിന്നുള്ളൂ അങ്ങനെ നസ്രാണി ക്രിസ്ത്യാനികൾ വീണ്ടും രണ്ടായി പിളർന്നു. ജോസഫ് സെബാസ്തീനി മെത്രാനെ പിന്തുണച്ചവർ പഴയകൂറ്റുകാർ എന്നും മാർത്തോമ്മാ പ്രഥമനെ പിന്തുണച്ചവർ പുത്തൻ‍കൂറ്റുകാർ എന്നും അറിയപ്പെടാൻ തുടങ്ങി.
Thanks :Wikipedia

0 അഭിപ്രായ(ങ്ങള്‍):

Post a Comment